‘നിക്ഷേപങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാന്‍ ശ്രമം’; സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ തകര്‍ക്കാന്‍ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (Will protect co-operative sector says cm Pinarayi Vijayan)
സഹകരണ മേഖലയില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടുത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. അതില്‍ ആരും വീണ് പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ സഹകരണ മേഖലയെ തകര്‍ത്തുകളയാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ ഒന്ന് മുതല്‍ 7 വരെ കേരളീയം എന്ന പേരില്‍ തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഈ പരിപാടിക്ക് എത്തും. കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് അഞ്ചു ദിവസങ്ങളില്‍ സെമിനാര്‍ നടത്തും. ഇതില്‍ നിന്നും ആരെയും മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ അതില്‍ പങ്കെടുക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് ധൂര്‍ത്താണെന്നാണ് അവരുടെ വാദം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെ ധൂര്‍ത്ത് ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Story Highlights: Will protect co-operative sector says cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here