ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ നടപടി; രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന

രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന. തീവ്രവാദം, ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് പരിശോധന. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻഐഎയുടെ ഈ റെയ്ഡ്.
പഞ്ചാബ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. ഗുണ്ടാസംഘം തലവന്മാരായ ലോറൻസ് ബിഷ്‌ണോയി, ബംബിഹ ഭീകരൻ അർഷദീപ് സിംഗ് ദല എന്നിവരുമായി ബന്ധമുള്ളവരുടെ സങ്കേതങ്ങളിലാണ് പരിശോധന. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പൊലീസ് സേനയുമായി ഏകോപിപ്പിച്ചു കൊണ്ടാണ് റെയ്ഡ്.
ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും സജീവമാകുന്നത് സംബന്ധിച്ച് സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നതായാണ് വിവരം. കാനഡയിലെ ഖാലിസ്ഥാനികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരുടെ ഓഫീസുകളിലും വീടുകളിലുമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. കൂടാതെ, ഖാലിസ്ഥാനി മൂവ്‌മെന്റിൽ ചേരാൻ ഇക്കൂട്ടർക്ക് പണവും നൽകുന്നുണ്ട്. സംശയമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുടേയും ആസ്തികളുടേയും വിവരങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ട്.
പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നും എൻഐഎ ഒരാളെ കസ്റ്റഡിയിൽ എടുത്തു.
എന്നാൽ ഈ റെയ്ഡ് നടപടി സംബന്ധിച്ച് എൻഐഎ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. കാനഡയിൽ ഖലിസ്ഥാനി ഭീകരൻ നിജ്ജാർ കൊലപ്പെട്ട കേസിൽ ഇന്ത്യ പ്രതിക്കൂട്ടിലായതിന് പിന്നാലെ, രാജ്യത്ത് ഖലിസ്ഥാനി അനുകൂലികൾക്കെതിരെ എൻഐഎ തുടർച്ചയായി നടപടിയെടുക്കുകയാണ്. നേരത്തെ പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിൽ 13 ഇടങ്ങളിലും ഹരിയാനയിൽ 4 സ്ഥലങ്ങളിലും ഉത്തരാഖണ്ഡിൽ 2 സ്ഥലങ്ങളിലും ഡൽഹിയിലും യുപിയിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
Story Highlights: NIA raids in multiple states in Khalistani-gangsters nexus probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here