‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം ഇ കെ നായനാരുടേത്; സിപിഐഎമ്മിന് മാത്രം ക്രഡിറ്റ് വേണ്ട’; എം വി ഗോവിന്ദൻ

വിഴിഞ്ഞം തുറമുഖം കേരള വികസനത്തിന് വലിയ പിന്തുണ നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രാദേശിക തലത്തിൽ മറ്റന്നാൾ ആഹ്ളാദ പ്രകടനം നടത്തും. പ്രശ്‌നങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ പരിഹരിക്കും. ലത്തീൻ സഭയ്ക്ക് മാത്രം എതിർത്ത് നിൽക്കാൻ കഴിയില്ല.(M V Govindan about vizhinjam port)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് തുറമുഖ നിർമ്മാണ കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പദ്ധതിയുടെ ക്രഡിറ്റ് സിപിഐഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ ശത്രു സിപിഐഎം ആണെന്ന് അവർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളെ പോലെ പൊതു തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇസ്രയേലുമായി ബന്ധപ്പെട്ട് കെകെ ശൈലജയുടെ ഫെയ്സ്‌ബുക് പോസ്റ്റിൽ പാർട്ടി നിലപാടാണ് വ്യക്തമാക്കിയത്. ഹമാസിന്റെ വർഗ ഘടന താൻ വിശദീകരിക്കുന്നില്ല. മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് പാലസ്തീൻ വിഷയം. പലസ്തീൻ ജനതയ്ക്ക് സ്വന്തം രാജ്യം വേണമെന്ന യുഎൻ നിർദ്ദേശം നടപ്പായിട്ടില്ല.
ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ലെന്നും മധ്യേഷ്യയിൽ സമാധാനം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20 മുതൽ സിപിഎം ഏരിയാ തലത്തിൽ സമാധാന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: M V Govindan about vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here