പലസ്തീന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ ആശങ്ക അറിയിച്ചു

പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. മേഖലയില്‍ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്നും പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. (will continue to send humanitarian aid PM Modi to Palestinian President)
ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പരമ്പരാഗത നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചത്. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പലസ്തീന്‍ ജനതയ്ക്കുള്ള സഹായങ്ങള്‍ ഇന്ത്യ തുടരുമെന്നും അറിയിച്ചു.
ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും വിദേശകാര്യ വക്താവ്,അരിന്ദം ബാഗ്ചിയും പറഞ്ഞു. ഓപ്പറേഷന്‍ അജയിലൂടെ 1200 ഇന്ത്യക്കാരെയും,18 നേപ്പാള്‍ പൗരന്മാരെയും ഇസ്രയേലില്‍ നിന്ന് തിരികെ എത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയില്‍ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കാന്‍ കഴിയില്ല. സാഹചര്യം മെച്ചപ്പെട്ടാല്‍ അവരെ മടക്കി കൊണ്ടുവരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Story Highlights: will continue to send humanitarian aid PM Modi to Palestinian President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here