കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കുമെതിരെ പരാതി. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഇരുവരും നടത്തിയ പ്രസ്താവനകൾ മുൻ നിർത്തിയാണ് പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി. സരിൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവരും നടത്തിയത് അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു. നേരത്തെ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ബിജെപി നേതാവ് സന്ദീപ് വാര്യർ, ഇടത് സഹയാത്രികൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ എന്നിവർക്കെതിരെയും സരിൻ പരാതി നൽകിയിരുന്നു. (rajeev chandrasekhar anil antony)
കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.
Read Also: കളമശ്ശേരി സ്ഫോടനം; എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകി കെപിസിസി
കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ വർഗീയ ചുവയോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയിൽ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് സ്വമേധയും കേസുകൾ എടുത്തിട്ടുണ്ട്. പത്തനംതിട്ടയിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തു. കോഴഞ്ചേരി സ്വദേശി റിവ ഫിലിപ്പിനെതിരെയാണ് കേസ്.
സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഡിജിപിക്ക് പരാതി നൽകി. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ബിജെപി നേതാവ് സന്ദീപ് വാര്യർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയ, കർമ്മ ന്യൂസ് ഓൺലൈൻ ചാനൽ, ‘കാസ’ സാമൂഹിക മാധ്യമ പേജ് എന്നിവയ്ക്കെതിരെയാണ് പരാതി. നൂറോളം വിദ്വേഷ പോസ്റ്റുകൾ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.
കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാൾ സ്വയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Story Highlights: complaint against rajeev chandrasekhar anil antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here