KSU പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; കേസിൽ നിലവിൽ ഏഴ് പ്രതികൾ, കണ്ടാലറിയുന്ന നൂറുപേർക്കെതിരെ FIR

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.
മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്റെ പകർപ്പ് 24 ന് ലഭിച്ചു. വഴിയോരത്ത് സ്ഥാപിച്ച ഫ്ലക്സുകൾ തകർത്തു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. കോർപ്പറേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡുകൾ കെഎസ്‌യു പ്രവർത്തകർ തകർത്തു.
കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷ്ണർ ഓഫീസിന് സമീപം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനാഞ്ചിറ റോഡും കെഎസ്യു പ്രവർത്തകർ ഉപരോധിച്ചു.
മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെ.എസ്.യു.
കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Story Highlights: Non-bailable sections were imposed against KSU activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here