ആര്യാടൻ ഷൗക്കത്ത് എല്ലാം വിശദമായി പറഞ്ഞു, എട്ടാംതീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ
കെപിസിസി അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. എട്ടാം തീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. ഷൗക്കത്ത് ഒരു കത്ത് നൽകിയിട്ടുണ്ട്. അത് സമിതി ഫയലിൽ സ്വീകരിച്ചു. സിപിഐഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി ഐ എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവർ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് പോയ കെ വി തോമസിന്റെ അവസ്ഥ അറിയാമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകനാണ് താനെന്നും തന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റൽ ആണ് പ്രധാനമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പലസ്തീനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നൽകിയ മറുപടിയാണ് പാർട്ടിയുടെ അച്ചടക്ക സമിതി പരിശോധിച്ചത്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്. ഇതിനിടയിലാണ് സിപിഐഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. നൽകിയ വിശദീകരണ നോട്ടീസിന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയിൽനിന്ന് പിന്മാറിയിരുന്നെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയിൽ വ്യക്തമാക്കുന്നു.
Story Highlights: Thiruvanchoor Radhakrishnan reacts to the issue of Aryadan Shoukath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here