Advertisement

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: സഹായം നൽകുന്നവർ തുടർന്നും സഹായിക്കണമെന്ന് വി ശിവൻകുട്ടി

November 19, 2023
Google News 1 minute Read
V Sivankutty on School Lunch Scheme

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൃത്യമായി കണക്ക് നൽകാത്തതിനാൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്ന വാർത്ത തെറ്റാണ്. സർക്കാരിനെ ഇകഴ്ത്തികാണിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം വാർത്തകൾ. പദ്ധതിയെ സഹായിക്കുന്നവർ തുടർന്നും സഹായിക്കണമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി 54.16 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത് എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. സംസ്ഥാനം സമർപ്പിച്ച പ്രൊപ്പോസലുകളും കണക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ തെറ്റായി പരാമർശിച്ചിരിക്കുന്നത്.

ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തിൽ മുൻ വർഷത്തെ ബാലൻസ് തുകയായ 32.34 കോടി രൂപയും ചേർത്ത്‌ ലഭ്യമായിരുന്ന 86.51 കോടി രൂപ പൂർണ്ണമായും ചെലവഴിക്കുകയും ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്മെന്റുകളും 31.10.2023 ന് കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിച്ചുകൊണ്ട് നവംബർ 17 ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപ (ആദ്യ ഗഡുവിന്റെ അതേ തുക) കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.

കേന്ദ്രവിഹിതത്തിൽ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ വിഹിതമായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് 357.79 കോടി രൂപയാണ്. ഇതിൽ 226.26 കോടി രൂപ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് സെപ്റ്റംബർ മാസം വരെയുള്ള തുകയും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഒക്ടോബർ വരെയുള്ള വേതനവും സർക്കാർ നൽകിയിട്ടുണ്ട്.

പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ് (ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്). ഇതിന്റെ 60 ശതമാനമായ 170.59 കോടി രൂപയാണ് ആദ്യ ഗഡുവായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ ഇതിന് പകരം അനുവദിച്ചത്‌ 54.16 കോടി രൂപ മാത്രം. ഉച്ചഭക്ഷണ പദ്ധതിയുമായി മുഴുവൻ നാട്ടുകാരും സഹകരിക്കുന്ന പാരമ്പര്യം ആണ് കേരളത്തിനുള്ളതെന്നും അതിനിയും തുടരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: V Sivankutty on School Lunch Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here