Advertisement

ഉദ്ഘാടനം ചെയ്ത് 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി

November 29, 2023
Google News 1 minute Read

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.
നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത്

ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായി തിരയടിച്ചതിനാല്‍ ഫ്ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.

അതേസമയം ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നതല്ല അഴിച്ചുമാറ്റുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്ന വിശദീകരണവുമായി ടൂറിസം മന്ത്രി രം​ഗത്തെത്തി. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ രൂപകൽപന തന്നെ ഫ്ലെക്സിബിളായിട്ടാണ്. കടലിൽഒഴുകി നടക്കുന്നതിനൊപ്പം തന്നെ കടലേറ്റത്തിന്റെ സമയത്ത് അത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് അത് നിർമിച്ചിരിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തു. ഇതുകണ്ടാണ് പാലം തകർന്നതായി ചിലർ പ്രചരിപ്പിച്ചതെന്നും പ്രചരിക്കുന്ന ദൃശ്യങ്ങൾ ബ്രിഡ്ജ് തകർന്നതിന്റേതല്ല, സുരക്ഷിതമായി അഴിച്ചു മാറ്റുന്നതിന്റേതാണെന്നും പി എ മുഹമ്മദ് റിയാസിന്റെ ഓഫീസ് വ്യക്തമാക്കി.

Read Also: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; വിശദീകരണം തേടേണ്ടത് യൂത്ത് കോണ്‍ഗ്രസില്‍ നിന്നെന്ന് കെപിസിസി

തീരദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒരേസമയം 100 പേര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.

ഫ്‌ളോട്ടിങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിര്‍മിച്ചത്. വരുമാനം മുഴുവനും ഇവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്. ചാവക്കാടിന് പുറമെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിലവില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്.

Story Highlights: Chavakkad floating bridge collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here