‘സംസ്ഥാനം ശാന്തമാണെങ്കിൽ എന്തുകൊണ്ട് സേവനങ്ങൾ പുനഃസ്ഥാപിച്ചുകൂടാ?’ ഇന്റർനെറ്റ് നിരോധനം തുടരാനാവില്ലെന്ന് മണിപ്പൂർ ഹൈക്കോടതി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മണിപ്പൂർ ഹൈക്കോടതി. സംസ്ഥാനത്തുടനീളം നിലവിലുള്ള ഇന്റർനെറ്റ് നിരോധനം തുടരാനാകില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റർനെറ്റ് സേവനങ്ങൾ. അക്രമരഹിത മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിനെയും കോടതി ചോദ്യം ചെയ്തു.
സംസ്ഥാനവ്യാപക ഇന്റർനെറ്റ് നിരോധനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു കബുയി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ സംസ്ഥാനം പൊതുവെ സമാധാനപരമാണ്. എങ്കിൽ എന്തുകൊണ്ട് സേവനങ്ങൾ പുനഃസ്ഥാപിച്ചുകൂടാ? സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് സംസ്ഥാനത്തിന് പറയേണ്ടി വരുന്നത് എന്തുകൊണ്ട്?-ബെഞ്ച് ചോദിച്ചു.
അക്രമബാധിത പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാത്തത് ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അവകാശങ്ങളും പരിഗണിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ആർക്കും നിഷേധിക്കാനാവില്ലെന്നും കോടതി.
Story Highlights: Cannot continue mobile internet ban in entire State: Manipur High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here