എല്‍ഡിഎഫ് തുടരുമെന്ന് പറയുമ്പോഴും കേന്ദ്രസര്‍ക്കാരിന് നല്ല മാര്‍ക്കിട്ട് ആലപ്പുഴക്കാര്‍; ആലപ്പുഴയില്‍ ഇടതുവോട്ടുകള്‍ ചോരുമോ? സര്‍വെ ഫലങ്ങളറിയാം…
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളത്തിന്റെ മനസ് വായിക്കാനുള്ള ട്വന്റിഫോര്‍ ലോക്‌സഭാ മൂഡ്ട്രാക്കര്‍ സര്‍വെയില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്നത് സംസ്ഥാനത്തേയും കേന്ദ്രത്തിലേയും സര്‍ക്കാരുകള്‍ക്ക് പൊതുവേ അനുകൂലമായ അഭിപ്രായങ്ങള്‍. ആലപ്പുഴ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇ ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും നല്ലമാര്‍ക്കിടുന്ന ആലപ്പുഴയില്‍ ഇടതുവോട്ടുകള്‍ വരും തെരഞ്ഞെടുപ്പില്‍ ചോര്‍ന്നേക്കുമോ എന്ന ചോദ്യവും സര്‍വെ ഫലങ്ങള്‍ ബാക്കിവയ്ക്കുന്നു. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് ശരാശരി മാര്‍ക്കാണ് ആലപ്പുഴ നല്‍കുന്നത്. (24 mood tracker survey Alappuzha election Loksabha)
സംസ്ഥാന ഭരണം വളരെ മികച്ചതെന്ന് 2 ശതമാനവും മികച്ചതെന്ന് 13 ശതമാനവും ശരാശരിയെന്ന് 42 ശതമാനവും മോശമെന്ന് 17 ശതമാനവും വളരെ മോശമെന്ന് 15 ശതമാനവും അഭിപ്രായമില്ലെന്ന് 11 ശതമാനവും വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വളരെ മികച്ചതെന്ന് 5 ശതമാനവും മികച്ചതെന്ന് 12 ശതമാനവും ശരാശരിയെന്ന് 27 ശതമാനവും മോശമെന്ന് 17 ശതമാനവും വളരെ മോശമെന്ന് 22 ശതമാനവും അഭിപ്രായമില്ലെന്ന് 17 ശതമാനവും പറയുന്നു. കനലൊരുതരിയെന്ന് ഇടതുപക്ഷം വിശേഷിപ്പിച്ച, ഇടതിന്റെ ഏക ലോക്‌സഭാ മണ്ഡലമായി മാറിയ, ചരിത്രപരമായി കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ വികാസത്തിന് ഒപ്പം നിന്ന ആലപ്പുഴയില്‍ കേന്ദ്രസര്‍ക്കാരിന് താരതമ്യേനെ ലഭിക്കുന്ന പിന്തുണയാണ് സര്‍വെ ഫലങ്ങള്‍ വരുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.
Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
മാത്രമല്ല ഇ ഡി രാഷ്ട്രീയ ആയുഘമോ എന്ന ചോദ്യത്തിന് അല്ല എന്ന് പറയുന്നത് 37 ശതമാനവും അതെ എന്ന് പറയുന്നത് 25 ശതമാനവും അഭിപ്രായമില്ലെന്ന് പറയുന്നത് 38 ശതമാനവുമാണ്. ആലപ്പുഴയിലെ പ്രധാനനേതാവ് തോമസ് ഐസകിനരികെ പോലും ഇ ഡി എത്തുമ്പോള്‍ ഇ ഡി രാഷ്ട്രീയ ആയുധമല്ലെന്ന് 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവെന്നത് ഏറെ ശ്രദ്ധേയമാണ്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് തട്ടിപ്പില്‍ മനസുമടുത്ത ജനം ഇങ്ങനെ ഒരു വിലയിരുത്തല്‍ നടത്തിയതെന്നാണ് സര്‍വെ ഫലങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നത്.
ഇന്ത്യ സഖ്യം ബിജെപിയ്ക്ക് ബദലാകുമോ എന്ന ചോദ്യത്തിന് ആകുമെന്ന് 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 49 ശതമാനമാണ് ആകില്ലെന്ന് പറഞ്ഞത്. 29 ശതമാനം അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. കോണ്‍ഗ്രസ്, സിപിഐഎം ഉന്നത നേതാക്കളുടെ പലരുടേയും പ്രവര്‍ത്തന മണ്ഡലമായ ആലപ്പുഴയിലെ ജനങ്ങളുടെ ഈ വിലയിരുത്തല്‍ നേതാക്കളേയും ചിന്തിപ്പിക്കുന്നതാണ്. എന്നിരിക്കിലും ആലപ്പുഴയില്‍ എല്‍ഡിഎഫ് തുടരുമെന്ന് 42 ശതമാനവും യുഡിഎഫ് എത്തുമെന്ന് 34 ശതമാനവും അഭിപ്രായപ്പെട്ടത് എല്‍ഡിഎഫിന് ആശ്വസിക്കാവുന്ന കാര്യമാണ്. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.
Story Highlights: 24 mood tracker survey Alappuzha election Loksabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here