Advertisement

‘നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് നവകേരള യാത്രയെ അഭിവാദ്യം ചെയ്യുന്നു’; മുഖ്യമന്ത്രി

December 4, 2023
Google News 4 minutes Read
pinarayi vijayan nirmala sitaraman

നവകേരള സദസിൽ നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലരുടെ ക്യാമറകളിൽ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാണുന്നില്ലെന്നും ഇത് ആർക്കും എതിരായ പരിപാടിയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(Pinarayi Vijayan said Left Government Strengthened Local Institutions)

കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വെക്കാൻ നോക്കിയവരും ആരാണെന്നും ഞാൻ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടൽ ആണ് നടത്തുന്നത്. അതിനായി കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും ശ്രദ്ധ നൽകി.തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. അത് ഓർഡിനൻസായി ഗവർണർ മുമ്പാകെ നൽകിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ വച്ചിരിക്കയാണ്. അക്കാര്യത്തിൽ പ്രതിപക്ഷം യാതൊരു പ്രതിഷേധവും ഉന്നയിച്ച്‌ കേട്ടില്ല.

നഗരപ്രദേശങ്ങളിലും, ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിന് ഗ്രാമ നഗരാസൂത്രണ നിയമത്തിൽ കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു.

270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭകൾക്ക് വേണ്ടി കെ-സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ഏതാണ് “അസ്ഥിരീകരിക്കൽ” എന്ന് പറഞ്ഞവർ വിശദീകരിച്ചാൽ നന്ന്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടന്ന തുക യഥാസമയം നൽകിയിട്ടില്ല എന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വാർഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയത്.

സംസ്ഥാന സർക്കാർ ഫണ്ടുകൾ നൽകുന്നില്ല എന്ന് തെറ്റായി പറയുന്ന കുറ്റപത്രക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ല. സംസ്ഥാനത്തിന് കേന്ദ്ര ധന കാര്യ കമ്മീഷൻ ഗ്രാൻ്റ് ശുപാർശ ചെയ്തതു തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്.

നവകേരള സദസ്സിന് നടത്തിപ്പിനാവശ്യമായ തുകയിൽ ഒരു ചെറിയ വിഹിതം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രചാരണം. നവകേരള സദസ്സ് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്.

സ്വാഭാവികമായും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവകേരള സദസിന് ആവശ്യമായ ചെലവിൽ വിഹിതം നൽകുന്നതിനു സർക്കാർ അനുമതി ആവശ്യമാണ്. നവകേരള സദസ് മുൻ മാതൃകകൾ ഇല്ലാത്ത ഒരു പരിപാടിയാണ്.

അതുകൊണ്ടുതന്നെ മുൻകൂട്ടി പഞ്ചായത്ത് രാജ് നിയമത്തിൽ മുൻസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അനുമതിയാണ് സർക്കാർ നൽകിയത്. അതിന് പരിധിയും നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

ആദ്യം പണം നൽകുന്നതിനു തീരുമാനിച്ച ഒരു നഗരസഭ, പ്രതിപക്ഷ നേതാവിൻ്റെ പ്രേരണ മൂലമെന്ന് മനസ്സിലാക്കുന്നു ഇതിനെതിരെ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായി. ആ ഉത്തരവ് റദ്ദാക്കുന്നതിനുള്ള യാതൊരു നടപടിയും കോടതി സ്വീകരിച്ചില്ല.

സ്വാനുഭവങ്ങൾ മറന്ന് ജനങ്ങൾ നുണകളുടെ പിന്നാലെ പോകില്ല. അതിനു തെളിവ്, യുഡിഎഫ് എം എൽ എ മാർ ബഹിഷ്കരിച്ച മണ്ഡലങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച് ഒഴുകിയെത്തുന്ന സദസ്സ്. ഈ ജനങ്ങൾക്ക് മുന്നിൽ ഒരു വ്യാജ ആക്ഷേപവും വിലപ്പോകില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

പാലക്കാട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 12 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങൾ. ആദ്യദിനം ലഭിച്ചത് 15753 നിവേദനങ്ങളും രണ്ടാം ദിവസം 22745 ഉം മൂന്നാം ദിവസം 22706 നിവേദനങ്ങളുമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലമ്പുഴ -7067, പാലക്കാട്-5281, നെന്മാറ-6536, ആലത്തൂർ-6664,
ഷൊർണൂർ-3424, ഒറ്റപ്പാലം-4506,
തരൂർ-4525,
ചിറ്റൂർ-4981,
മണ്ണാർകാട്-5885, കോങ്ങാട്-4512,
പട്ടാമ്പി-3404
തൃത്താല-4419 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

Story Highlights: Pinarayi Vijayan said Left Government Strengthened Local Institutions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here