‘അക്ഷരം അറിയാത്തവർക്കും എ പ്ലസ്; 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം’; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം.(Audio clip of dpi Shanavas Criticising Mark System)
അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണ്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം, ഇപ്പോൾ ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നാണ് വിമർശനം.
അതേസമയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.
കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Story Highlights: Audio clip of dpi Shanavas Criticising Mark System
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here