‘കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറെ മികച്ചതാണ്’: ഷാനവാസിന്റെ അഭിപ്രായം തിരുത്തണമെന്ന് എസ്എഫ്‌ഐ

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ. പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണ്. വസ്തുതകളുടെ വെളിച്ചത്തില്‍ തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്ന് പി.എം ആര്‍ഷോ ആവശ്യപ്പെട്ടു.(SFI on Education Department Director)
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറെ മികച്ചതാണ് എന്ന അംഗീകാരം നീതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും, യുണിസെഫ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളും നേരത്തെ തന്നെ നൽകിയതുമാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ പിന്നീടും അക്കാദമിക് രംഗത്ത് തുടർച്ചയായി ശോഭിക്കുന്ന അനുഭവം തന്നെയാണ് നമുക്ക് ഉണ്ടായിട്ടുള്ളതെന്നും പി എം അർഷോ ഫേസ്ബുക്കിൽ കുറിച്ചു.
പി എം അർഷോ ഫേസ്ബുക്കിൽ കുറിച്ചത്
കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷയും, പൊതുവിദ്യാഭ്യാസ സമ്പ്രദായം ആകെത്തന്നെയും രാജ്യത്തിനാകെ മാതൃകയാണ്. കോവിഡ് കാലത്ത് മിക്ക സംസ്ഥാനങ്ങളും എസ്.എസ്.എൽ.സി പരീക്ഷ തന്നെ വേണ്ട എന്ന് തീരുമാനിച്ചപ്പോൾ, വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പുവരുത്തി എസ്.എസ്.എൽ.സി പരീക്ഷ നടത്തിയ സംസ്ഥാനമാണ് കേരളം.
2016 ന് ശേഷം അധികാരത്തിൽ വന്ന പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് തന്നെ മുഴുവൻ സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂമുകളുള്ള ആദ്യത്തെയും, ഏകവുമായ സംസ്ഥാനമായി കേരളം മാറി.
പണം കൊടുത്ത് പഠിക്കുന്ന അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ പത്തര ലക്ഷം വിദ്യാർത്ഥികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ചേക്കേറിയത്. ഇതെല്ലാം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങളുടെ ഫലമാണ്. ഭൗതിക സാഹചര്യങ്ങളിൽ വന്ന ഈ മാറ്റം വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഏറെ മികച്ചതാണ് എന്ന അംഗീകാരം നീതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും, യുണിസെഫ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളും നേരത്തെ തന്നെ നൽകിയതുമാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ പിന്നീടും അക്കാദമിക് രംഗത്ത് തുടർച്ചയായി ശോഭിക്കുന്ന അനുഭവം തന്നെയാണ് നമുക്ക് ഉണ്ടായിട്ടുള്ളത്.
ഇതെല്ലാമാണ് യാഥാർത്ഥ്യം എന്നിരിക്കെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണെന്നും, വസ്തുതകളുടെ വെളിച്ചത്തിൽ തൻ്റെ അഭിപ്രായം തിരുത്താൻ അദ്ദേഹം തയ്യാറാവണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Story Highlights: SFI on Education Department Director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here