ശബരിമലയിലെ ഭക്തജന തിരക്ക്; വെർച്വൽ ക്യൂ ബുക്കിങ് കുറച്ചു

ശബരിമലയിലെ വെർച്ചൽ ക്യൂ ബുക്കിംഗ് പരിധി വെട്ടിക്കുറച്ചു. 90000 ൽ നിന്ന് 80000 ആക്കിയാണ് കുറച്ചത്. ഭക്തജന തിരക്ക് ക്രമാതീതമായി ഉയർന്നതോടെയാണ് നടപടി. തീർത്ഥാടകർ ബാരിക്കേഡുകളും ഗേറ്റുകളും തകർത്ത് അകത്ത് കടക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.
ശബരിമലയിലെ അനിയന്ത്രിത തിരക്ക് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. 76500 പേർക്ക് പ്രതിദിനം ദർശനം നടത്താൻ കഴിയുന്നിടത്ത് ലക്ഷത്തിൽ അധികം പേർ എത്തുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ദർശനസമയം കൂട്ടുന്നതിനെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞു. പുലർച്ചെ മൂന്നിന് നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്.
എന്നാൽ ദർശനം സമയം കൂട്ടാൻ ആകില്ലെന്ന് ക്ഷേത്രം തന്ത്രി ഹൈക്കോടതിയെ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ആകുമെന്ന് പോലീസും മറുപടി നൽകി. സന്നിധാനത്ത് ആവശ്യത്തിന് ആംബുലൻസുകളില്ലെന്ന 24 വാർത്തയിൽ സർക്കാരും ഇടപെട്ടു. അടിയന്തരമായി ആംബുലൻസുകൾ എത്തിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് ഇടപെടണമെന്ന് ദേവസ്വം മന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ശബരിമല അപ്പാച്ചിമേട്ടിൽ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സേലം സ്വദേശി പത്മശ്രീയാണ് മരിച്ചത്. കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു വയസുമുതൽ ഹൃദ്രോഗത്തിന് കുട്ടി ചികിത്സയിലായിരുന്നു. പമ്പയിൽ നിന്ന് ഉച്ചയോടുകൂടിയാണ് പെൺകുട്ടി കുടുംബാംഗങ്ങൾക്കൊപ്പം മലചവിട്ടാൻ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോൾ കുട്ടി. കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Story Highlights: Sabarimala Virtual Queue Booking Limit Cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here