വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവം; ബാലാവകാശ കമ്മിഷൻ നാളെ വിദ്യാർഥിയുടെ മൊഴിയെടുക്കും

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചു തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ നാളെ വിദ്യാർഥിയുടെ മൊഴിയെടുക്കും. ബാലാവകാശ കമ്മിഷൻ അംഗം ബി മോഹൻ കുമാർ ആണ് അഭിനവ് കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തുക. ബി മോഹൻകുമാർ നാളെ വിദ്യാർഥിയുടെ വീടും, സംഭവം നടന്ന കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിക്കും.
സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടി ഉണ്ടായേക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസ് റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടാണ് ഡി ഡി ഇ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ചൈൽഡ് ലൈൻ ഓഫീസറോടും, ജില്ലാ പൊലീസ് മേധാവിയോടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹെഡ്മാസ്റ്റർ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക് പറ്റിയതാണെന്നുമാണ് പിടിഎയുടെ നിലപാട്.
അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ബേഡകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയത്തിൽ പ്രകോപിതനായാണ് ഹെഡ്മാസ്റ്റർ വിദ്യാർഥിയെ മർദിച്ചത്. നേരത്തെ ബാലാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
Story Highlights : The Child Rights Commission will record the student’s statement tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here