‘കെ സോട്ടോ’ പരാജയമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിലെ വകുപ്പ് മേധാവിക്ക് മെമ്മോ

തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ മെമ്മോ.മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയതിന് പിന്നാലെയാണ് മെമ്മോ നൽകിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുഖേനയാണ് മെമ്മോ നൽകിയത്. സാമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്നാണ് മെമ്മോയിലെ പ്രധാന നിർദേശം. വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കണമെന്നും മെമ്മോയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തില്ലെന്ന് മെമ്മോയ്ക്ക് ഡോ. മോഹൻ ദാസ് മറുപടി നൽകി.
സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പൂര്‍ണ്ണ പരാജയമാണെന്നും കെ. സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡി. കോളജില്‍ ഇതുവരെ കടാവര്‍ ട്രാന്‍സ്പ്‌ളാന്റ് നടന്നിട്ടില്ലെന്നും ഡോ. മോഹന്‍ദാസ് തുറന്നടിച്ചു. മെഡിക്കല്‍ കോളജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവച്ചാണ് ഡോ. മോഹന്‍ദാസ് കെ. സോട്ടോയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ പരാജയമായെന്നും മേധാവി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
അതേസമയം, കെ.സോട്ടോ മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്ന പ്രക്രിയയില്‍ നേരിട്ട് പങ്കാളിയല്ലെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ട്വന്റി ഫോറിനോട് പറഞ്ഞു. കെ.സോട്ടോയുടെ സഹായമില്ലാതെ നാലു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ നടന്നുവെന്നും നേരത്തെ ഡോ. മോഹന്‍ദാസ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. കുറിപ്പ് വിവാദമായതോടെ രണ്ടു പോസ്റ്റുകളും മണിക്കൂറുകള്‍ക്കുള്ളിൽ പിൻവലിച്ചു.
Story Highlights : Memo to the Head of Department at Thiruvananthapuram Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here