‘അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നു’ : പി.രാജീവ്

എറണാകുളത്ത് നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ് ട്വന്റിഫോറിനോട്. ബഹിഷ്‌കരണ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരമാണ് നടപടി. അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നുവെന്ന് പി.രാജീവ് പറഞ്ഞു. ( p rajeev about ksu attack against navakerala bus )
നവകേരള സദസിന്റെ റൂട്ട് തെറ്റിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടുകാർ ഊതിയാൽ പ്രതിഷേധക്കാർ പറന്നു പോകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മന്ത്രി പി.രാജീവ് വിശദീകരണം നൽകി. ആരും നിയമം കൈയ്യിലെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് പി.രാജീവ് പറയുന്നു.
അതേസമയം, നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കെഎസ്യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.
നാലു കെഎസ്യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്ഐആർ. കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവർത്തകർക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Story Highlights: p rajeev about ksu attack against navakerala bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here