‘എന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല, കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നത്, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ല’; മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല. കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നതെന്നും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ചില വക്താക്കൾ ഗവർണറേ ന്യായീകരിക്കുകയാണ്. അങ്ങേയറ്റം പ്രകോപനം ഉണ്ടാക്കാൻ ഗവർണർ ശ്രമിക്കുന്നുണ്ട്. ശാന്തമായി പോകുന്ന കേരളത്തിൽ കലുഷിത അന്തരീക്ഷം ഉണ്ടാക്കാൻ ഗവർണർ ആഗ്രഹിക്കുകയാണ്. ബോധപൂർവ്വം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഗവർണർക്ക് വേറെ എന്തോ ചില ഉദ്ദേശങ്ങൾ ഉണ്ടെന്നും ഇത് പോലൊരു വ്യക്തിയെ ആർക്കാണ് ഉൾക്കൊള്ളാൻ ആവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വി.മുരളീധരനെ പോലെ ചിലർക്ക് ഗവർണറെ ഉൾക്കൊള്ളുവാൻ കഴിയുമായിരിക്കും. തനിക്കു സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹിച്ചു തെറ്റായ കാര്യങ്ങൾ ചെയ്‌താൽ ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ?. ഇക്കാര്യങ്ങളോക്കെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുന്നത് ആലോചിക്കും. കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനെതിരെ സംസ്ഥാനം ഒരുമിച്ചു നിൽക്കണം.
അതായിരുന്നു നവകേരള സദസ്സിലെ പ്രധാന കാര്യം. എന്നാൽ പ്രതിപക്ഷം സദസ്സ് തന്നെ ബഹിഷ്കരിച്ചു. നാട് ഒന്നിച്ചു നിൽക്കാം എന്ന് തങ്ങൾ പറഞ്ഞു. ചർച്ച ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ നിങ്ങളുമായി യോജിച്ചു ഒന്നിന്നുമില്ലെന്നാണ് കോൺഗ്രസ്സ് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോൺഗ്രസിന് വേണ്ടിയാണെന്നും LDF – UDF തർക്കമല്ല ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ നില വിട്ട മനുഷ്യനാണ്. കയറൂരി വിടുന്നവർ ശ്രദ്ധിക്കണം. കുട്ടികളോടിക്കളഞ്ഞെന്ന് വീരവാദം മുഴക്കുകയാണ് ഗവർണർ, അവരവിടെ നിന്നെങ്കിൽ നിങ്ങളെന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. താനിരിക്കുന്ന സ്ഥാനത്തെ മാനിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തും കാണിക്കാമെന്ന് വിചാരിക്കരുത്. ഇത്തരം ആളുകളോട് എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് നന്നായറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഇന്നുച്ച കഴിഞ്ഞ് മൂന്നരയോടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ സെമിനാറിൽ പങ്കെടുക്കും. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നതിന് മുൻപ് തന്നെ ഗസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്താനാണ് എസ്എഫ്‌ഐ തീരുമാനം. ഉച്ചയ്ക്ക് നടക്കുന്ന പ്രതിഷേധത്തിൽ സുരക്ഷ കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് സർവകലാശാലയിലും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.
സർവകലാശാലയിലെ ഇ എം എസ് സെമിനാർ കോംപ്ലക്‌സിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഗവർണറുടെ ഇന്നത്തെ ഔദ്യോഗിക പരിപാടി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പിന്തുണയോടെ കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മപീഠം ചെയറാണ് പരിപാടിയുടെ സംഘടകർ. സർവകലാശാലകളെ കാവിവത്കരിക്കുന്നു, എന്ന എസ് എഫ് ഐ ആരോപണം നിലനിൽക്കെയാണ് ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന സെമിനാറിൽ ഗവർണർ പങ്കെടുക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് പാസ് മുഖേനയാണ് സെമിനാർ ഹാളിലേക്കുള്ള പ്രവേശനം.
എസ് എഫ് ഐ ക്യാമ്പസിൽ ഉയർത്തിയ ഗവർണർക്കെതിരെയുള്ള കറുത്ത ബാനറുകൾ നീക്കം ചെയ്തത് പ്രവർത്തകരെ പ്രകോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കൂടുതൽ ബാനറുകൾ ക്യാമ്പസിൽ ഉയർത്തിയിരുന്നു. ബാനറുകൾ നീക്കാനുള്ള രാജ്ഭവൻ നിർദ്ദേശം അവഗണിച്ച സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഇന്ന് നടപടിയ്ക്കും സാധ്യതയുണ്ട്. സംഭവത്തിൽ വൈസ് ചാൻസിലറെ യും രജിസ്ട്രാറെയും വിളിച്ചു വരുത്തിയ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here