സിപിഐഎം നേതാവ് കെ.യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു
കൊടുങ്ങല്ലൂരിലെ സിപിഐഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്.
2008 ജൂൺ 30 നാണ് കെ യു ബിജുവിനെ ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്.
ഇതിനിടെ കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ.യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ.രവീന്ദ്രൻ രാഗത്തുവന്നു. കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. ശരിയായ നിലയിൽ തെളിവ് വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല. ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രമാണെന്നും ആർ. രവീന്ദ്രൻ പറഞ്ഞു.
Story Highlights: KU Biju murder case, court acquitted accuses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here