നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് – എം വി ഗോവിന്ദന്‍ പറഞ്ഞു.
സംഘാടകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ന്ന് വന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
പി വി അന്‍വര്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അന്‍വറിനുണ്ടായ ദയനീയ സാഹചസര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അന്‍വറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായി – അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ചത് പ്രധാന ചുമതല എന്ന് സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും സ്വരാജ് പറഞ്ഞു.
1967ന് ശേഷമാണ് നിലമ്പൂരില്‍ സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. നിലമ്പൂര്‍ മണ്ഡലം രൂപീകരൃതമായത് 1965ലാണ്. അന്ന് മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂര്‍ മണ്ഡലമുണ്ടാകുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് സിപിഐഎം നേതാവ് കുഞ്ഞാലിയായിരുന്നു. 1967ലും കുഞ്ഞാലി വിജയമാവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണമാണ് സിപിഐഎം തുടര്‍ന്നു പോന്നത്.
സ്വരാജിന് നിയമാതിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴമാണ്. രണ്ട് വട്ടം തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചു. ഒരുതവണ എംഎല്‍എയായി. നിലമ്പൂരിലെ പോത്തുകല്‍ സ്വദേശിയാണ് എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ 2016ല്‍ കെ ബാബുവിനെ പരാജയപ്പെടുത്തി വിജയിച്ചു. പിന്നീട് 2021ല്‍ കെ ബാബുവിനോട് നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
Story Highlights : M Swaraj LDF candidate in Nilambur by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here