‘ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസ് തോന്നിവാസം; കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം’; രമേശ് ചെന്നിത്തല

ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് തോന്നിവാസമെന്ന് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി വാർത്തൾ റിപ്പോർട്ട് ചെയ്യാൻ സാഹചര്യം വേണമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
നവകേര സദസിനെയും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭയുടെ പൊള്ളത്തരം പുറത്തായി എന്നും നാളത്തെ കേരളം എന്ത് എന്നതിൽ ഒരു കാഴ്ചപ്പാടും ഇല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പതിവ് രാഷ്ട്രീയ പ്രസംഗത്തിന്റെ കാർബൺ കോപ്പിയാണ് നടത്തുന്നത്. ഒരു പ്രശ്നവും പരിഹരിക്കാതെ പരാതി പറഞ്ഞവരെ വേദിയിൽ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പങ്കെടുക്കാത്തത് എന്ത് കൊണ്ടും നന്നായി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ കെട്ടിടനില്ലെന്ന് ചുരുക്കം. തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭയുടെ പര്യടനം.
നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.
Story Highlights: Ramesh Chennithala about case against journalist vineetha vg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here