പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷം; സഭാ മേലദ്ധ്യക്ഷന്മാർക്ക് വിരുന്നിലേക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം നടക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുക. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്‌ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാർ ചടങ്ങിന്റെ ഭാഗമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട്ട് ചർച്ച് സന്ദർശിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പ് മുൻ നിർത്തി ക്രൈസ്തവ സഭകളുമായ് കൂടുതൽ അടുക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
Read Also : ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി സ്നേഹയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് യാത്രയെന്നാണ് ബിജെപി നിലപാട്. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് ഭവന സന്ദർശനത്തിന്റെ തുടക്കം കുറിച്ചത്. ഈമാസം 31 വരെയുളള ഭവന സന്ദർശനങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുക്കും.
Story Highlights: Narendra Modi invite Christian leaders for xmas celebrations at his residency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here