മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് നവകേരള സദസിന് ഇന്ന് തുടക്കമാകുക.
തൃക്കാക്കര , പിറവം മണ്ഡലങ്ങളിൽ ഇന്നും തൃപ്പുണിത്തുറയിലും കുന്നത്തുനാടും നാളെയുമാണ് സദസ് നടക്കുക. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന സദസായതിനാൽ ആന്‍റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം പുതിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കും.
ആദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു മണിക്ക് സംസാരിക്കും. തുടർന്ന് 5 മണിക്കാണ് പിറവം മണ്ഡലത്തിലെ സദസ് നടക്കുക.
അതേസമയം പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്യുവും.കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുക.
മുഖ്യമന്ത്രിയും സംഘവും കടന്നുവരുന്ന വഴിയിലുടനീളം പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപ് ജനങ്ങൾക്ക് പരാതി നൽകാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് പിറവം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലാണ് പിറവം മണ്ഡലത്തിലെ സദസ്. തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലളിലെ സദസ് നാളെ നടക്കും.
Story Highlights:Navakerala Sadas 4 Constituencies in Ernakulam District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here