‘കുട്ടികളെല്ലാവരും പുറത്തേക്ക് പോകുന്നു, കേരളം പ്രായമായവരുടെ നാടായി മാറുമോയെന്ന് ഉത്കണ്ഠ’; ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ പിന്തുണച്ച് വി ഡി സതീശന്‍

മലയാളി യുവാക്കളുടെ വിദേശ കുടിയേറ്റം ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിച്ച കാര്യങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിഷപ്പ് ചൂണ്ടിക്കാട്ടിയ വിഷയത്തെ ലാഘവത്തോടെ കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടികള്‍ എല്ലാം പുറത്തേക്ക് പോവുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ട്.9 സര്‍വകലാശാലാകള്‍ക്ക് വി സി മാരില്ല. 5 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ല. കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അപകടകരമായ രീതിയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ നേട്ടങ്ങള്‍ പറഞ്ഞ് പ്രശ്‌നപരിഹാരം കാണാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (v d Satheeshan supports Bishop statement on Kerala youngsters migration)
യുവാക്കള്‍ നാട് വിടുന്നത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നാണ് മുഖ്യമന്ത്രി വേദിയിലിരിക്കെ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞത്. യുവാക്കള്‍ കേരളം വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നലാണ് യുവാക്കള്‍ക്ക്. ഇത് സീറോ മലബാര്‍ സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ മൊത്തത്തിലുള്ള ആശങ്കയെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് യുവാക്കളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്ത് പോയി പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ വഴങ്ങുന്ന കാലമാണിതെന്നും അവരെ എങ്ങനെ ഇവിടെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിവരികയാണ്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ലക്ഷ്യം കണ്ടെന്ന് വരില്ല. പക്ഷേ മാറ്റങ്ങളുണ്ടാകും. നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടല്ല. വിദേശത്ത് പോയവര്‍ പോലും കൊവിഡ് സമയത്ത് കേരളത്തിലേക്കാണ് മടങ്ങിയെത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Story Highlights: v d Satheeshan supports Bishop statement on Kerala youngsters migration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here