ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം കൃത്യമാക്കണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
റേഡിയോ കോളർ ഘടിപ്പിച്ച മൃഗങ്ങൾ സംസ്ഥാന പരിധിയിൽ വരുമ്പോൾ അറിയിക്കണം. സിഗ്നൽ റിസീവർ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നൽകണം. വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളിൽ നിർത്താൻ സാധ്യമായതെല്ലാം ചെയ്യണം. വന്യജീവി വിഷയത്തിൽ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം. അതത് സംസ്ഥാനങ്ങളിൽ വന്യജീവികൾക്കുള്ള ആവാസവ്യവസ്ഥ ഉറപ്പുവരുത്തണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചിരുന്നു. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല.കളക്ടറേറ്റിൽ ജില്ലാ അടിയന്തിര കാര്യനിർവഹണ കേന്ദ്രത്തിൽ താൽകാലിക സൗകര്യത്തിലാണ് കമാൻഡ് കൺട്രോൾ സെൻ്റർ പ്രവർത്തിക്കുന്നത്.
Story Highlights: Kerala with six demands in inter-state meeting to prevent wildlife attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here