Advertisement

‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിന് തൻ്റെ സമ്മതമുണ്ടായിരുന്നു’; കോൺഗ്രസ് പ്രവർത്തകർ അനാദരവ് കാട്ടിയില്ലെന്ന് ഭർത്താവ്

March 5, 2024
Google News 2 minutes Read
elephant attack husband congress

കോതമംഗലത്തെ കാട്ടാന ആക്രമണത്തിലുള്ള പ്രതിഷേധത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ്. മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിന് തൻ്റെയും മകൻ്റെയും സമ്മതമുണ്ടായിരുന്നു എന്ന് ഭർത്താവ് രാമകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകർ അനാദരവ് കാട്ടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് മൃതദേഹം എടുത്തുകൊണ്ട് പോയതെന്നും കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നും ഇന്ദിരയുടെ സഹോദരൻ സുരേഷ് പ്രതികരിച്ചിരുന്നു. ഇതിനെ തള്ളിയാണ് ഭർത്താവിൻ്റെ പ്രതികരണം. (elephant attack husband congress)

തന്റെയും മകൻ്റെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് എടുത്തു കൊണ്ടുപോയത്. കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോടെ അനാദരവ് കാട്ടിയെന്ന് പരാതിയില്ല. ജനങ്ങളുടെ വികാരമാണ് പ്രതിഷേധം. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്. തുടർ പ്രതിഷേധങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ല എന്നും രാമകൃഷ്ണൻ പ്രതികരിച്ചു.

Read Also: ‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല’; ഇനി പ്രതിഷേധത്തിനില്ലെന്ന് ഇന്ദിരയുടെ സഹോദരൻ

പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് ഇന്ദിരയുടെ സഹോദരൻ പറഞ്ഞിരുന്നു. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും സഹോദരൻ സുരേഷ് 24നോട് പ്രതികരിച്ചു.

പ്രതിഷേധമൊക്കെ വേണ്ടതാണ്. പക്ഷേ, അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ല എന്ന് സുരേഷ് പ്രതികരിച്ചു. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി കൊണ്ടുവന്നതിനോട് യോജിപ്പില്ല. നമ്മുടെ ബന്ധുക്കളിലാരെങ്കിലും മരിച്ചാൽ അതിൻ്റെ വിഷമം കാണുമല്ലോ. അതിനിടയിൽ ഇവരിങ്ങനെ നിഷ്ഠൂരമായി ചെയ്യുമെന്ന് വിചാരിച്ചില്ല. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തത്. പ്രതിഷേധക്കാർ മൃതദേഹത്തോട് അനാദരവ് കാട്ടി. മൃതദേഹം അഞ്ചാറ് മണിക്കൂറ് വച്ചു. അതിനോടൊന്നും യോജിപ്പില്ലായിരുന്നു. ഇനി പ്രതിഷേധിക്കാനില്ല എന്നും സുരേഷ് പറഞ്ഞു.

ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്. കളക്ടറുൾപ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു.

വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights: elephant attack lady husband support congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here