‘വിഎസ് കേരള രാഷ്ട്രീയത്തിലെ അതികായൻ, ദൗർഭാഗ്യവശാൽ വീണ്ടും മുഖ്യമന്ത്രി ആക്കിയില്ല’; പ്രശാന്ത് ഭൂഷൺ

വിഎസിന്റെ വിയോത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിഎസിന്റെ വിയോഗം ഒരു യുഗാവസാനമാണ്. സത്യസന്ധനും, പൊതുതൽപരനുമായ അപൂർവ ഇനം രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു വി എസ്. ദൗർഭാഗ്യവശാൽ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രി ആക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വി ആർ കൃഷ്ണയ്യർ ജുഡീഷ്യറിയിൽ എന്തായിരുന്നു അതായിരുന്നു രാഷ്ട്രീയത്തിൽ വി എസ്.വിഎസിനെ ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നതായി പ്രശാന്ത് ഭൂഷൺ വെളിപ്പെടുത്തി. വി എസ് ആം ആദ്മിയുടെ ഭാഗം ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് ആം ആദ്മി പാർട്ടി ബദൽ രാഷ്ട്രീയമെന്ന വാഗ്ദാനം മറന്നു പോയി.വി എസ് തന്റെ ക്ഷണം സ്വീകരിക്കാതിരുന്നത് നന്നായി. അദ്ദേഹത്തിന് ചേർന്നതല്ല ഇന്നത്തെ ആം ആദ്മി പാർട്ടി. താൻ ക്ഷണിച്ചപ്പോൾ അദ്ദേഹം അത് ഗൗരവത്തോടെ എടുത്തില്ലെന്നും പ്രശാന്ത് ഭൂഷൺ 24 നോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.
രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.
Story Highlights : Prashant Bhushan condoles the demise of V. S. Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here