കൈയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി ഇന്ത്യ; വിവാദമായി ജെഎൻയു സിനിമയുടെ പോസ്റ്റർ

കുറച്ചുകാലങ്ങളായി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിവാദങ്ങളുടെ കേന്ദ്രമാണ്. ഒരു സിനിമയുടെ പേരിലാണ് പുതിയ വിവാദം. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി” എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്ന വാക്യങ്ങളെഴുതിയ കൈയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമുള്ള പോസ്റ്ററാണ് വൈറലായത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വാക്പോരും തുടങ്ങി. അഭിനേത്രി ഉർവശി റുട്ടേലയാണ് ഇൻസ്റ്റഗ്രാമിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്. സിദ്ദാർഥ് ഫോഡ്കെ, പിയുഷ് മിശ്ര, രവി കിഷൻ, വിജയ് റാസ്, രശ്മി ദേശായി, അഥുൽ പാണ്ഡെ, സൊനാസി സെയ്ഗാൾ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.(Controversy over JNU movie poster)
പോസ്റ്റർ വൈറലായതോടെ ഇതൊരു പ്രൊപഗാണ്ട സിനിമയാണെന്ന് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷനിൽ ബിജെപിക്ക് വേണ്ടി ബോളിവുഡ് പ്രചാരണം നടത്തുന്നത് ഇങ്ങനെയാണ്. ഇലക്ഷനുമുൻപ് ഒരു പ്രൊപഗാണ്ടാ സിനിമ കൂടി പുറത്തിറങ്ങുന്നു” എന്ന് യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എക്സിൽ പോസ്റ്റ് ചെയ്തു.
സമാനമായ പോസ്റ്റ് അഭിനേതാവായ സിദ്ധാർഥും പങ്കുവെച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ യഥാർഥ വിഷയങ്ങളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക, ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നിൻ്റെ പേര് അപകീർത്തിപ്പെടുത്തുക എന്നിവ മാത്രമാണ് സിനിമയുടെ ലക്ഷ്യം. ജെഎൻയുവിലെ യാഥാർഥ്യങ്ങളുമായ് സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നും വാട്സാപ്പ് ഫോർവേഡുകളാണ് ഇപ്പോൾ സിനിമയായി ഇറങ്ങുന്നതെന്നുമാണ് നെറ്റിസൺസ് പറയുന്നത്.
ട്രേഡ് അനലിസ്റ്റുകളായ തരൺ ആദർശ്, കോമൾ നഹ്ത ഉൾപ്പടെ ഒട്ടേറെ പ്രമുഖർ എക്സിൽ സിനിമയെ പിന്തുണച്ചു പോസ്റ്റർ പങ്കുവെച്ചു.“കീഴടക്കാൻ, വെല്ലുവിളിക്കാൻ, പ്രചോദിപ്പിക്കാൻ ഏപ്രിൽ 5ന് ജെഎൻയു സിനിമ വരുന്നു. ഇത് വെറുമൊരു സിനിമയല്ല മാറ്റത്തിൻ്റെ തുടക്കമാണ്” എന്നാണ് ഈ ചിത്രത്തിനെ പിന്തുണയ്ക്കുന്നവർ ഷെയർ ചെയ്യുന്നത്.
Read Also ‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം, മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ല’; വി ശിവൻകുട്ടി
ലോക്സഭാ ഇലക്ഷൻ നടക്കുന്നതിൻ്റെ മുന്നോടിയായി പുറത്തിറക്കുന്ന പ്രൊപ്പഗാണ്ടാ സിനിമയാണ് ജെഎൻയു എന്നും രാജ്യത്തെ ജനത ഈ തന്ത്രത്തിൽ കുടുങ്ങില്ലെന്നും നിരവധിപ്പേർ പോസ്റ്റ് ചെയ്തു. ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസാവുന്നത്.
Story Highlights: Controversy over JNU movie poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here