സ്വന്തമായി വാഹനമോ വീടോ ഇല്ല, കൈയിലുള്ളത് 55,000 രൂപ; രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. സ്വന്തമായി വാഹനമോ താമസിക്കാൻ ഫ്‌ളാറ്റോ ഇല്ലെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു.
55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. . അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മെഹ്‌റോലിയിലെ കൃഷിഭൂമിയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ഗുരുഗ്രാമിൽ 9 കോടിയിലധികം വിലമതിക്കുന്ന ഓഫീസ് സ്ഥലവും ഉണ്ട്. കൃഷിഭൂമിയും പൈതൃക സ്വത്തായി ലഭിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ ഗാന്ധി ആദ്യമായി വയനാട്ടില്‍ എത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. വൻ ജനപങ്കാളിത്തമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് വയനാട്ടിൽ രാഹുൽ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയോടോപ്പം റോഡ് ഷോയിൽ പങ്കെടുത്തു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക.
Story Highlights : Rahul Gandhis Property Information is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here