ഷാഫിയേയും മറികടന്ന് വടകരയില്‍ ശൈലജ ജയിക്കുമെന്ന് 24 ഇലക്ഷന്‍ സര്‍വെ ഫലം; വോട്ടര്‍മാരുടെ മനസ് വായിക്കുമ്പോള്‍…
നല്ല ജനസമ്മിതിയുള്ള രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നുവെന്ന പ്രത്യേകതയുള്ള മണ്ഡലമാണ് വടകര. എല്‍ഡിഎഫും യുഡിഎഫും വടകരയില്‍ നിര്‍ത്തിയത് ഒപ്പത്തിനൊപ്പം കരുത്തരായ രണ്ട് സ്ഥാനാര്‍ത്ഥികളെ. കെ കെ ശൈലജയും ഷാഫി പറമ്പിലും. സംസ്ഥാന, ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ കൂടാതെ വടകരയില്‍ മാത്രം പ്രതിഫലിക്കുന്നത് പാനൂര്‍ ബോംബ് സ്‌ഫോടനം മുതല്‍ ടി പി ചന്ദ്രശേഖരന്‍ വധം വരെയാണ്. വലിയ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന മണ്ഡലമായ വടകരയില്‍ ആരുജയിക്കുമെന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ട്വന്റിഫോറും കോര്‍ എന്ന ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന സര്‍വെയില്‍ വിധിയെഴുതിയിരിക്കുകയാണ് വടകരക്കാര്‍. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും ഒടുവില്‍ വടകരയില്‍ വിജയം കെ കെ ശൈലജയ്ക്ക് ഒപ്പം തന്നെയായിരിക്കുമെന്നാണ് സര്‍വെയില്‍ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ഒന്നര പതിറ്റാണ്ട് ശേഷം ഈ മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ് വടകരയുടെ മനസിലെന്ന് ട്വന്റിഫോര്‍ തെരഞ്ഞെടുപ്പ് സര്‍വെ ഫലം തെളിയിക്കുന്നു. (24 Election survey result 2024 K K Shailaja may be the next MP of Vadakara)
ആര്‍എംപിയ്ക്ക് നിര്‍ണായകമായ വോട്ടുകളുള്ള ഈ മണ്ഡലത്തില്‍ സിപിഐഎം അട്ടിമറി വിജയം നേടുമെന്നാണ് ട്വന്റിഫോര്‍ സര്‍വെയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം സൂചന നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാനായേക്കും. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് വടകരയിലും പ്രതിധ്വനിച്ചിരുന്നു. ഇത് യുഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്‍ തവണത്തേത് പോലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാകില്ലെന്നാണ് വിലയിരുത്തല്‍. വടകരയില്‍ കെ കെ ശൈലജയ്ക്ക് മേല്‍ക്കൈയുണ്ടെന്ന് പറയുമ്പോഴും എല്‍ഡിഎഫിന് എളുപ്പത്തില്‍ ജയിച്ചുകയറാനാകില്ലെന്നും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നും ഏതേ വിധത്തിലും തെരഞ്ഞെടുപ്പ് ഫലം മാറിമറിയാമെന്നും സര്‍വെ ഫലം സൂചിപ്പിക്കുന്നു. കേരളത്തിലെമ്പാടും 20000 സാമ്പിളുകള്‍ ശേഖരിച്ചാണ് സിറ്റിസണ്‍സ് ഒപ്പിനിയന്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍(കോര്‍) തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയത്.
Story Highlights : 24 Election survey result 2024 K K Shailaja may be the next MP of Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here