ഇഞ്ചോടിഞ്ച് പോരാട്ടം; CAA വോട്ടിനെ സ്വാധീനിക്കും; കാസർഗോഡിന്റെ ജനമനസ് ആർക്കൊപ്പം?

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ആർക്കൊപ്പം എന്ന് അന്വേഷിക്കുകയാണ് ട്വന്റിഫോർ ഇലക്ഷൻ അഭിപ്രായ സർവേ. എൽഡിഎഫിനായി എംവി ബാലകൃഷ്ണൻ, യുഡിഎഫിനായി രാജ്‌മോഹൻ ഉണ്ണിത്താൻ, എൻഡിഎയ്ക്കായി എംഎൽ അശ്വിനി എന്നിവരാണ് മത്സരരംഗത്തുള്ളത്. രാജ്‌മോഹൻ ഉണ്ണിത്താൻ വിജയഭേരി ആവർത്തക്കുമോ? കസർഗോഡിന്റെ ജനമനസുകളെ എന്തെല്ലാം സ്വാധീനിക്കും എന്ന് ട്വന്റിഫോർ അഭിപ്രായ സർവേയിലൂടെ പുറത്തുവിടുന്നു.
കാസർഗോഡ് ആര് ജയിച്ചു കേറുമെന്ന ചോദ്യത്തിന് ട്വന്റിഫോറും കോർ എന്ന ഏജൻസിയും ചേർന്ന് നടത്തുന്ന സർവെയിൽ വിധിയെഴുതിയിരിക്കുകയാണ് കാസർഗോഡുകാർ. കാസർഗോഡ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജനമനസ് ഇടത്തേക്കാണെന്നാണ് സർവേ. 41.9 ശതമാനം പേർ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിക്കുമെന്ന് 40.3 ശതമാനം പേർ അഭിപ്രായപ്പെട്ടു. യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടപ്പെടുമെന്നാണ് സർവേ ഫലം. എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി ജയിക്കുമെന്ന് 16.4 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
കാസർഗോഡ് വോട്ടിനെ സ്വാധീനിക്കുന്ന ഘടകം രാഷ്ട്രീയമാണെന്നാണ് ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. 23.5 ശതമാനം പേരാണ് രാഷ്ട്രീയം വോട്ടിനെ സ്വാധീനിക്കുമെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായം രേഖപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്നാണ് കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 41.7 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സംസ്ഥാന സർക്കാരാണെന്ന് 23.4 ശതമാനം പേരും ഇരുവരുമാണ് ഉത്തരവാദിയെന്ന് 34.9 ശതമാനം പേരും സർവേയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ കൂടെ വിലയിരുത്തലാകും എന്നാണ് കാസർഗോഡ് പറയുന്നത്. സർവേയിൽ 59.9 ശതമാനം പേരാണ് സംസ്ഥാന സർക്കാരിനെ വിലയിരുത്തുമെന്ന് പറഞ്ഞിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം വോട്ടിനെ സ്വാധീനിക്കുമെന്ന് 54.8 ശതമാനം പേരാണ് സർവേയിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രകടനത്തെ കാസർഗോഡുകാർക്ക് സംതൃപ്തിയില്ല. വളരെ മികച്ചതെന്ന് 3.9 ശതമാനം പേർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ശരാശരിയെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 35.2 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. മികച്ചതെന്ന് 9.8 ശതമാനം പേര് പറയുമ്പോൾ വളരെ മോശമെന്ന് 20.6 ശതമാനം പേർ പറഞ്ഞു.
കേരളത്തിലെ ജനകീയ നേതാവ് പിണറായി വിജയനെന്നാണ് അഭിപ്രായ സർവേയിൽ കാസർഗോഡ് വിലയിരുത്തിയിരിക്കുന്നത്. 44.8 ശതമാനം പേരാണ് പിണറായി വിജയൻ എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. വിഡി സതീശൻ ജനകീയ നേതാവാണെന്ന് 23.2 ശതമാനം പേരും രമേശ് ചെന്നിത്തലയെന്ന് 21.5 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. കെ സുരേന്ദ്രന് 6.2 ശതമാനവും എംവി ഗോവിന്ദന് 2.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. ജനകീയ ദേശീയ നേതാവ് ആരെന്ന ചോദ്യത്തിന് കാസർഗോഡ് രാഹുൽ ഗാന്ധിക്ക് ഒപ്പമാണ്. 43.2 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. നരേന്ദ്ര മോദിക്ക് 23.1 ശതമാനം പേരും സീതാറാം യെച്ചൂരിക്ക് 29.5 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.
യുഡിഎഫിന് എളുപ്പത്തിൽ ജയിച്ചുകയറാനാകില്ലെന്നും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നും ഏതേ വിധത്തിലും തെരഞ്ഞെടുപ്പ് ഫലം മാറിമറിയാമെന്നും സർവെ ഫലം സൂചിപ്പിക്കുന്നു. കേരളത്തിലെമ്പാടും 20000 സാമ്പിളുകൾ ശേഖരിച്ചാണ് സിറ്റിസൺസ് ഒപ്പിനിയൻ റിസേർച്ച് ആൻഡ് ഇവാലുവേഷൻ(കോർ) തെരഞ്ഞെടുപ്പ് സർവെ നടത്തിയത്.
Story Highlights : 24 Election survey result 2024 LDF may win in Lok sabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here