സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്; അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ നിയമസഹായ സമിതി
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതി. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നവര്‍ സിനിമയെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് ആവശ്യം. അനാവശ്യ ചര്‍ച്ചകള്‍ റഹീമിന്റെ ജയില്‍ മോചനത്തെ ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.(Legal Aid Committee against making movie of Abdul Rahieem’s life )
18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും വസ്തുതകള്‍ പഠിച്ച ശേഷമേ പ്രതികരിക്കാവൂ എന്നും റിയാദിലെ റഹീം മോചന നിയമ സഹായ സമിതി ആവശ്യപ്പെട്ടു. നിരപരാധിയെയാണ് സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചതെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണ്. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള നീക്കവും കാണുന്നു. ഈ നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും സഹായസമിതി ചെയര്‍മാന്‍ സി.പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Read Also: മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ
സൗദിയില്‍ പുതിയ ആളായത്‌കൊണ്ട് രാജ്യത്തെ നിയമ വ്യവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യം റഹീമിന് ഇല്ലായിരുന്നു. ഇത് കൊണ്ടാണ് മാനുഷിക പരിഗണനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ദയാധനം സ്വരൂപിച്ചെങ്കിലും ജയില്‍ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍, ഈ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് വസ്തുതാ വിരുദ്ധമായ പ്രതികരണങ്ങള്‍ ഉണ്ടാകരുത് എന്നും സമിതി ആവശ്യപ്പെട്ടു.
Story Highlights : Legal Aid Committee against making movie of Abdul Rahieem’s life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here