‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ്

ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. തെറ്റുപറ്റിയത് ബാങ്കിനാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായ രേഖപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടറി എംഎം വർഗീസ്. തെറ്റ് സമ്മതിച്ച് ബാങ്ക് പാർട്ടിക്ക് കത്ത് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയുമായി ബാങ്കിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണെന്ന് എംഎം വർഗീസ് വിമർശിച്ചു. പാർട്ടിയുടേത് നിയമപരമായ ഇടപാടാണെന്നും പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പാർട്ടിയുടെ ആവശ്യത്തിനായാണ് പണം പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിൻവലിച്ച തുക ചിലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതിയ്ക്ക് ഇല്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ട് വിഷയമാക്കിയില്ല. പണം പാർട്ടി ഓഫീസിൽ സൂക്ഷിക്കുകയും ചെയ്‌തെന്ന് എംഎം വർഗീസ് പറഞ്ഞു.
Read Also: മെമ്മറി കാർഡ് എടുത്തുമാറ്റിയതാവാമെന്ന് ഡ്രൈവർ; അന്വേഷണത്തിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി
ഒരു കോടി രൂപ നിക്ഷേപിക്കാൻ കൊണ്ടുപോയത് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ്. പിൻവലിച്ച തുക തിരിച്ചടയ്‌ക്കാൻ നിർദേശിച്ചിരുന്നു. അത് നൽകാനെത്തിയപ്പോഴാണ് കണ്ടുകെട്ടിയത്. പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിയത് ബാങ്കിന്റെ വീഴ്ച മൂലമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Story Highlights : CPM Thrissur District Secretary MM Varghese against Income tax department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here