ട്വന്റിഫോർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; അന്വേഷണം മറികടക്കാൻ വ്യാജ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ
അതിരപ്പള്ളിയിൽ ട്വന്റിഫോർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ മന്ത്രി നിർദേശിച്ച അന്വേഷണത്തെ മറികടക്കാൻ വ്യാജ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ. വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങൾ പകർത്തിയ ട്വന്റിഫോർ ഒബിടി അംഗം റൂബിൻ ലാലിനെയാണ് ഉദ്യോഗസ്ഥർ മർദിച്ചത്. ഇതിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തെ മറികടക്കാൻ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചത്.
അതിരപ്പള്ളി പത്താറിൽ വാഹനം ഇടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കയ്യേറ്റ ശ്രമം. പന്നി കിടക്കുന്നത് വനഭൂമിയിൽ ആണെന്നും ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥർ റൂബിൻ ലാലിൻ്റെ ഫോൺ തട്ടിമാറ്റുകയും മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്സന്റെ നേതൃത്വത്തിൽ ആയിരുന്നു അതിക്രമം. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച വനമന്ത്രി എ കെ ശശീന്ദ്രൻ സിസിഎഫിന് അന്വേഷണ ചുമതലയും നൽകി.ഇതിനുപിന്നാലെ മന്ത്രിയുടെ അന്വേഷണം അട്ടിമറിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ അതിരപ്പിള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Also:ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു
കൃത്യനിർവാഹണം തടസ്സപ്പെടുത്തിയെന്നും ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം റൂബിൻ ലാലിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വ്യാജ പരാതിയിലെ ആവശ്യം. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട മണിക്കൂറുകൾക്ക് ശേഷം 12 മണിക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകിയത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നത് ഉൾപ്പെടെ വനം വകുപ്പിന്റെ വീഴ്ചകൾ റൂബിൻ വാർത്തയാക്കിയിരുന്നു. ഇതിന്‍റെ പ്രതികാരമായി നേരത്തെയും റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞിരുന്നു.
Story Highlights : Twentyfour OBT journalist attacked by forest officers at Athirappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here