വനംവകുപ്പിനെതിരായ തെളിവുകള്‍ ഫോണിലുണ്ടായിരുന്നു, ഫോണ്‍ പൊലീസ് എറിഞ്ഞുപൊട്ടിച്ചു; റൂബിന്‍ കോടതിയില്‍

വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ ലാല്‍ കോടതിയില്‍ പറഞ്ഞു.(Journalist Roobin lal against police in court)
റോഡില്‍ എറിഞ്ഞു പൊട്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണംകുഴി തോട്ടില്‍ എറിഞ്ഞു. വനംവകുപ്പിന് എതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നെന്നാണ് റൂബിന്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയപ്പോഴും സിഐ ആന്‍ഡ്രിക്ക് ഗ്രോമിക്ക് മര്‍ദിച്ചു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതെന്നും റൂബിന്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
Story Highlights : Journalist Roobin lal against police in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here