ആദിവാസി ഊരുകളിലെ ദുരിതം പുറംലോകത്തെത്തിച്ചു, വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ അഹോരാത്രം പോരാടി; റൂബിന്‍ ലാല്‍ ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായതിങ്ങനെ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡില്‍ കഴിയുന്ന ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാല്‍ ആദിവാസി ഊരുകളിലെ ദുരിതങ്ങള്‍ പുറംലോകത്തെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. പൊതുജനം ഇതുവരെ കണ്ടിട്ടില്ലാത്ത ആദിവാസി ഊരുകളില്‍ കടന്നുചെന്ന്, അവരുടെ ദുരിതങ്ങള്‍ പുറംലോകത്തെ നിരന്തരം അറിയിച്ച മാധ്യമപ്രവര്‍ത്തകനാണ് റൂബിന്‍. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ അഹോരാത്രം പോരാടിയ റൂബിന്‍ ലാല്‍, ക്രമേണ അവരുടെ കണ്ണിലെ കരടാവുകയായിരുന്നു.(Roobin lal as a journalist for the benefits of adivasis)
കുത്തിയൊലിച്ചത്തുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു കീഴെ ചൂടും ചൂരുമറിഞ്ഞു കഴിയുന്ന വെറ്റിലപ്പാറ സ്വദേശിയാണ് റൂബിന്‍. സിപിഐഎം നേതാവും സാക്ഷരത പ്രചാരകനും പരിസ്ഥിതി രംഗത്ത് സജീവമായിരുന്ന പിതാവ് മണിലാലിന്റെ കൈപിടിച്ച് നടന്നാണ് ഊരുകളിലെ പൊള്ളുന്ന ആദിവാസി ജീവിതങ്ങളെ ഈ മനുഷ്യന്‍ തൊട്ടറിഞ്ഞത്. പിന്നീട് പാരിസ്ഥിതിക വിഷയങ്ങളില്‍ അടക്കം സജീവമായി ഇടപെട്ട റൂബിന്‍ അതിരപ്പള്ളി പുഴ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനായി. അതിരപ്പിള്ളി അണക്കെട്ടിനെതിരായ സമരമുഖങ്ങളില്‍ സജീവ സാന്നിധ്യമായി.
ട്രീ ക്ലിയര്‍ ഫെല്ലിംഗിന്റെ മറവില്‍ ആനത്താരകളിലെയും പുഴയോര കാട്ടിലെയും മരം മുറിക്കെതിരെ പരാതികള്‍ നല്‍കി. വിവരാവകാശ നിയമം ഉപയോഗിച്ചുകൊണ്ട് നടത്തിയ ഇടപെടലുകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിനോട് ശത്രുത മനോഭാവമാണ് കാട്ടിയത്. വന സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച പല വിഷയങ്ങളും വിവരാവകാശ രേഖകള്‍ വഴി സമാഹരിച്ചു. ഗോത്ര മേഖലയിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തി. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെയും റിസോര്‍ട്ടുകളില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്കുള്ള മാലിന്യം തള്ളുന്ന നടപടിക്കെതിരെയും നിലപാട് എടുക്കുകയും വാര്‍ത്തയാക്കുകയും ചെയ്തു. ഇതുവഴി വനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും റിസോര്‍ട്ട് മാഫിയയും റൂബിന്‍ ലാലിനോട് ശത്രുതാ മനോഭാവമാണ് വച്ചുപുലര്‍ത്തിയത്. മലക്കപ്പാറക്ക് അടുത്ത് വെട്ടി വിട്ട കാട് കോളനിയില്‍ വൈദ്യുതി എത്തിയ വാര്‍ത്ത പുറംലോകം അറിഞ്ഞത് ട്വന്റിഫോര്‍ വഴിയായിരുന്നു. ആദ്യമായി കോളനിയിലെത്തിയ വാര്‍ത്ത സംഘവും 24 ആയിരുന്നു. വഴികാട്ടിയത് റൂബിന്‍ ലാലും..
അതിരപ്പള്ളിയിലെ ഊരുകളില്‍ സംഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍സാക്ഷ്യം പുറത്തെത്തിക്കുന്ന ട്വന്റിഫോറിന്റെ അന്വേഷണാത്മക പരമ്പരയാണ് ‘ഇവരും മനുഷ്യരാണ്’. മലക്കപ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്‍വനത്തിനുള്ള വീരന്‍കുടിയിലും അരേക്കാപ്പിലും വാര്‍ത്താസംഘം കടന്നെത്തി. ഇന്നോളം ഒരേ ഒരു മാധ്യമസംഘം മാത്രമാണ് ഈ മേഖലയിലെത്തിയത്. അത് ട്വന്റിഫോറാണ്. ആശയരൂപീകരണം മുതല്‍ ഉള്‍വനങ്ങളിലൂടെ ഊരുകളിലേക്ക് മുന്നില്‍ നടന്നു.
ഗോത്രമേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങള്‍ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ റൂബിന്‍ലാല്‍ വഴി സാധ്യമായി. വനത്തില്‍ കുടുക്കു വച്ച് വന്യമൃഗങ്ങളെ പിടികൂടുന്ന വിഷയം റൂബിന്‍ ശേഖരിച്ചുവരികയായിരുന്നു. ഈ ഘട്ടത്തില്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ പലപ്പോഴും നടപടികള്‍ കൈക്കൊള്ളാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്ത ശേഖരണത്തില്‍ ആയിരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നാല്‍ തങ്ങള്‍ക്ക് വിനയാകുമെന്ന് കരുതിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവമാണ് കാട്ടിയത്. ഇതോടൊപ്പം മനുഷ്യ വന്യജീവി സംഘര്‍ഷം ഉണ്ടായാല്‍ വനംവകുദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താതിരിക്കുകയോ നേരം വൈകി എത്തുകയോ ചെയ്യുന്ന രീതിയാണ് ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങള്‍ നിരവധി തവണ രംഗത്ത് വന്ന സാഹചര്യവും ഉണ്ട്. ഇതെല്ലാം വാര്‍ത്തയാക്കിയതും റൂബിനെതിരായ നിലപാട് എടുക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചതായാണ് വിവരം.
വനംവകുപ്പിന്റെ അഴിമതികള്‍ പുറത്തുകൊണ്ടു കഴിഞ്ഞ ആഴ്ചകളില്‍ റൂബിന്‍ നിരവധി വിവരാവകാശങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചിരുന്നു. ഇതിനിടയിലാണ് റോഡരികില്‍ വാഹനം പിടിച്ചു കിടന്ന കാട്ടുപന്നിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ റൂബിനെ കയ്യേറ്റം ചെയ്യുന്നത്. തുടര്‍ന്ന് വനം വകുപ്പ് നടപടി വിവാദമായതോടെയാണ് കള്ള കേസില്‍ പൊലീസിനു ഉപയോഗിച്ച വീട് വളഞ്ഞ് റൂബിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത്.
Story Highlights : Roobin lal as a journalist for the benefits of adivasis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here