ഖാലിസ്ഥാൻ നേതാവ്, ജയിലിൽ നിന്ന് പാർലമെന്റിലേക്ക്; ആരാണ് അമൃത്പാൽ സിംഗ്?

സോഷ്യൽ മീഡിയ താരപദവിയിൽ നിന്ന് ഖാലിസ്ഥാൻ നേതാവിലേക്ക്, ‘വാരിസ് പഞ്ചാബ് ദെ’ (പഞ്ചാബിന്റെ പിന്തുടർച്ചക്കാർ) എന്ന സംഘടനയുടെ നേതാവ്, കഴിഞ്ഞ വർഷം പഞ്ചാബിൽ തന്റെ അനുയായിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമൃത്പാൽ സിംഗ് നേതൃത്വം കൊടുത്ത പ്രക്ഷോഭത്തിലൂടെയാണ് ആരാണ് അമൃതപാൽ എന്ന ചോദ്യങ്ങൾ ഉയരുന്നത്. ഒരു സുപ്രഭാതത്തിൽ വിരിഞ്ഞ നേതാവ് എന്ന വിശേഷണത്തിൽ നിന്ന് ഇന്ത്യയുടെ തെരെഞ്ഞടുപ്പിനെ മുഴുവൻ തന്നിലേക്ക് കേന്ദ്രീകരിച്ച ശ്രദ്ധാകേന്ദ്രമായും അമൃതപാൽ സിംഗ് മാറി. (who is Amritpal Singh)
ജയിലിൽ കഴിയുന്ന ‘വാരിസ് പഞ്ചാബ് ദെ’ തലവൻ അമൃത്പാൽ സിംഗ് ‘സിഖ്’ ആധിപത്യമുള്ള പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതു മുതൽ ഇവിടം ചർച്ച വിഷയമാണ്. മതപരമായ പ്രശ്‌നങ്ങൾ കേന്ദ്രീകരിക്കുന്ന ഈ മണ്ഡലത്തിൽ ജൻഡിയാല, ഖേംകരൻ, ഖദൂർ സാഹിബ്, ബാബ ബകാല, സീറ, സുൽത്താൻപൂർ ലോധി, കപൂർത്തല എന്നിവയുൾപ്പെടെയുള്ള ഒമ്പത് നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്നു.
ഖാലിസ്ഥാൻ പ്രഭാഷകൻ അമൃത്പാൽ സിംഗ് നിലവിൽ പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിൻ്റെ കുൽബീർ സിംഗ് സിറയെക്കാൾ മുന്നിട്ട് നിൽക്കുന്നു. മുൻ എംഎൽഎ കൂടിയായ സിറയ്‌ക്കെതിരെ അമൃതപാൽ സിംഗ് 336120 വോട്ടുകൾ നേടി ഇപ്പോൾ മുന്നിലാണ്.
കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് വാരിസ് പഞ്ചാബ് ഡി മേധാവി അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലാണ്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്ന് തീവ്ര മതപ്രഭാഷകൻ വാർത്തകളിൽ ഇടം നേടിയത്. ജയിലിൽ കഴിയുന്ന മുൻ ബന്ദി സിംഗ്‌സിന്റെ മോചനവും അമൃത്പാൽ സിങ്ങിൻ്റെ അറസ്റ്റും ഈ സീറ്റിലെ തിരഞ്ഞെടുപ്പ് അടിമുടി മാറ്റിമറിക്കാൻ കെൽപ്പുള്ള തുറപ്പുചീട്ടുകളായി മാറി. പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സിഖ് തടവുകാരെയാണ് ‘ബന്ദി സിംഗ്സ്’ എന്ന് വിളിക്കുന്നത്.
പിതാവ് തർസെം സിങ്ങിൻ്റെയും പ്രാദേശിക അനുയായികളുടെയും നേതൃത്വത്തിലും സഹായത്തിലും 31 കാരനായ അമൃത്പാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതും വിജയം കൊയ്യുന്നതും. അദ്ദേഹത്തിന്റെ പോസ്റ്ററുകളാൽ നിറഞ്ഞ തെരുവുകളിൽ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഈ പിന്തുണ തന്നെയാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കുന്നതെന്ന്.
2019ലെപ്പോലെ കടുത്ത സിഖ് മതക്കാരുടെ വോട്ടുകൾ ഭിന്നിക്കുമെന്ന് അകാലിദളും (ബാദൽ) ഭയപ്പെടുന്നു. അമൃത്പാൽ സിങ്ങിനെ എതിർക്കുകയും കടുത്ത വോട്ടർമാർക്കിടയിൽ അദ്ദേഹത്തിൻ്റെ സ്വാധീനം നിർവീര്യമാക്കുകയും ചെയ്യുക എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ അകാലിദളിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അമൃത്പാൽ സിംഗ്, കുൽബീർ സിംഗ് സിറ എന്നിവരെ കൂടാതെ അകാലിദളിൻ്റെ വിർസ സിംഗ് വൽതോഹയും എഎപിയുടെ ലാൽജിത് സിംഗ് ഭുള്ളറും മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്താണെങ്കിൽ കോൺഗ്രസ് നാലാമതാണ്.
Read Also: ‘വടകരയില്‍ കെ കെ ശൈലജ വിജയിക്കും, പിണറായി വിജയന്‍ ഇഷ്ടനേതാവ്; വടകരയിലെ 24 ഇലക്ഷന്‍ സര്‍വെ ഫലം
ആരാണ് അമൃത്പാൽ സിംഗ്?
പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖേരയിലായിരുന്നു അമൃത്പാൽ വളർന്നത്. 2012 ൽ കുടുംബ ബിസിനസ് നടത്താനായി അമൃത്പാൽ ദുബായിലേക്ക് മാറി. കഴിഞ്ഞ ഓഗസ്റ്റ് വരെ ഒരു സാധാരണക്കാരൻ മാത്രമായിരുന്ന അമൃത്പാൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സിഖ് വിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും ധരിക്കാറില്ലായിരുന്ന അദ്ദേഹം 2022 ഫെബ്രുവരി 15 ന് പഞ്ചാബി നടനും അന്നത്തെ വാരിസ് പഞ്ചാബ് ദേ തലവനുമായ ദീപ് സിദ്ധു അപകടത്തിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.
പിന്നീട് അദ്ദേഹം സിഖുകാരുടെ പരമ്പരാഗത വേഷവിധാനത്തിലേക്ക് മാറുകയും സിഖ് പാരമ്പര്യത്തെ കുറിച്ചും വിശ്വാസങ്ങളെയും മതമേധാവിത്വത്തെയും കുറിച്ചും ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും തുടങ്ങി. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബ് ഭാഷകളിലുള്ള നൈപുണ്യം അദ്ദേഹത്തിന് ആളുകൾക്കിടയിൽ പ്രീതിയും ഇഷ്ടവും നേടിക്കൊടുത്തു. പഞ്ചാബിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളും രൂക്ഷമായ തൊഴിലില്ലായ്മയെയും അതിശക്തമായ ഭാഷയിൽ അമൃത്പാൽ ചോദ്യം ചെയ്തു. പിന്നീട് അധിക സമയം പോലും വേണ്ടി വന്നില്ല അദ്ദേഹത്തിന് പഞ്ചാബിലെ പുതിയ താരോദയമായി മാറാൻ.
Story Highlights : who is Amritpal Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here