ബംഗ്ലാദേശിലെ സംവരണ ഉത്തരവ് റദ്ദാക്കിയെന്ന് റിപ്പോർട്ട്; സംഘർഷത്തിൽ കൊല്ലപ്പെട്ടത് 133 പേർ

ബംഗ്ലാദേശിൽ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയെന്ന് റിപ്പോർട്ട്. രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിന്റെ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംവരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 133 പേരാണ് കൊല്ലപ്പെട്ടത്. സർക്കാർ മേഖലയിലെ 93ശതമാനം ജോലികളിലും നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് കോടതി നിർദേശിച്ചു.
സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം.മെറിറ്റ് അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്‌ക്കുംവരെ സമരം തുടരുമെന്നായിരുന്നു കലാപകാരികളുടെ നിലപാട്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിക്കുകയും രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സംവരണം ശരിവെച്ച ഹൈക്കോടതി വിധി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിലയിരുത്തിയതായി അറ്റോർണി ജനറൽ എ.എം അമീൻ ഉദ്ദീൻ പറഞ്ഞു. സർക്കാർ ജോലികളിൽ അഞ്ച് ശതമാനം 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മക്കൾക്കും 2 ശതമാനം സംവരണം മറ്റ് വിഭാഗങ്ങളിൽ നിലനിൽക്കും.
Story Highlights : Bangladesh’s Supreme Court has scaled back a controversial job quota system
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here