ശക്തമായ കാറ്റും മഴയും; രാത്രി ഡ്രോൺ പരിശോധനയില്ല, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. രാത്രി ഡ്രോൺ പരിശോധനയില്ലെന്നും തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ പരിശോധന ഉൾപ്പടെ മുഴുവൻ തിരച്ചിലുകളും നാളെ പുനരാരംഭിക്കും. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.
പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി നടക്കുന്ന തെർമൽ സ്കാനിംഗിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും.
അതേസമയം നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ലോറിയുടെ ഉളളിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സേനകൾ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗനലും ലഭിച്ചിരിക്കുന്നത്. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല.
Story Highlights : Ankola landslide: lorry driver Arjun’s todaya’s rescue over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here