നടന്നത് പാക് ചാര സംഘടനയെ ഉപയോഗിച്ച് ചൈന നടത്തിയ കരുനീക്കം: ബംഗ്ലാദേശ് സംഘർഷത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ട്

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയിലേക്ക് നീങ്ങിയ അക്രമ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി തടവിൽ കഴിഞ്ഞിരുന്ന ഖാലെദ സിയയുടെ മകനുമായ താരിഖ് റഹ്മാനും പാക് ചാര സംഘടന ഐഎസ്ഐയുമായി ചേർന്ന് നടത്തിയ സംഘടിത നീക്കത്തിൻ്റെ ഭാഗമാണിതെന്നാണ് സംശയം. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മിൽ ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അതേസമയം എല്ലാത്തിനും പിന്നിൽ എല്ലാ സഹായവും നൽകി ചൈനയും പ്രവർത്തിച്ചുവെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് പറയുന്നത്.
സമൂഹ മാധ്യമമായ എക്സിൽ പാക്കിസ്ഥാനി ഹാൻഡിലുകൾ വഴി ഷെയ്ഖ് ഹസീന സർക്കാരിനെതിരെ സംഘടിതമായ സൈബർ ആക്രമണം നടന്നുവെന്നും ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കുന്നതിന് കാരണമായെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഹസീന സർക്കാരിനെ താഴെയിറക്കി രാജ്യത്ത് ബിഎൻപിയെ അധികാരത്തിലേറ്റുകയായിരുന്നു പാക് ഐഎസ്ഐയുടെ ലക്ഷ്യം. ഐഎസ്ഐക്ക് പിന്നിൽ ചൈനയും കാര്യമായ ഇടപെടൽ നടത്തി.
തൊഴിൽ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും നടന്ന പ്രക്ഷോഭത്തിൽ ആദ്യം 300 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച നിർണായക ശക്തി. ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐഎസ്ഐയിൽ നിന്ന് ലഭിച്ചു.
വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ട് നയിച്ച് സർക്കാരിനെ താഴെയിറക്കുകയായിരുന്നു ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം. മാസങ്ങളോളമായി ഇതിന് വേണ്ടി ഇസ്ലാമി ഛത്ര ശിബിർ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ട എല്ലാ സാമ്പത്തിക സഹായവും ഉറപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
Story Highlights : China Pak ISI BNP played key role behind Bangladesh Violent clash says Intelligence Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here