ടാഗോറിന്റെ ഗീതാഞ്ജലി പുതിയ രീതിയിൽ അവതരിപ്പിച്ച് മലയാളിയായ സന്തോഷ് കാന

ടാഗോറിന്റെ ഗീതാഞ്ജലി ശാന്തിനികേതനിൽ ഒരു പുതിയ രീതിയിൽ അവതരിപ്പിച്ച് ഒരു മലയാളി ശ്രദ്ധേയനാവുന്നു. കേന്ദ്രിയ വിദ്യാലയത്തിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ. സന്തോഷ് കാനാ ടാഗോറിന്റെ നൊബേല് പുരസ്‌കാരത്തിന് അർഹമായ ഗീതാഞ്ജലി എന്ന കൃതി ‘ഒരു സംഗീത തീർത്ഥയാത്ര’ എന്ന ശീർഷകത്തോടുകൂടി നൂതനമായി അവതരിപ്പിക്കുകയാണ്. ഓഗസ്റ്റ് 21ന് ബംഗാളിലെ ശാത്തിനികേതനിൽ നിറഞ്ഞ സദസ്സിനു മുന്നിൽ തന്റെ സംഗീത സപര്യ സന്തോഷ് അവതരിപ്പിച്ചു. ഗീതാഞ്ജലിയിലെ തിരഞ്ഞെടുത്ത 18 ഗീതങ്ങൾ ഇംഗ്ലീഷിൽ തന്റെ ശബ്ദത്തിൽ ഗീതങ്ങൾക്ക് അനുയോജ്യമായ രാഗങ്ങൾ ചേർത്തുകൊണ്ട് അവതരിപ്പിച്ച ഈ സ്വപ്നപദ്ധതി സന്തോഷിന്റെ സർഗാത്മക യാത്രയിലെ ഏറ്റവും പുതിയ പരീക്ഷണമാണ്.
അനുയോജ്യമായ രാഗങ്ങൾ സിത്താറിന്റെ മാന്ത്രിക സംഗീതത്തിലൂടെ അവതരിപ്പിച്ചത് ശ്രീ. പോൾസൺ കെ.ജെ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ശ്രീ. അനന്ദു പൈ ആണ്. തന്റെ ഏറെ കാലത്തെ ബംഗാൾ യാത്രാനുഭവങ്ങളും സാഹിത്യ-സംഗീത യാത്രകളും തികച്ചും പുതുമയാർന്ന ഈ സംരംഭത്തിലൂടെ ശ്രീ. സന്തോഷ് കാനാ സമന്വയിപ്പിച്ചപ്പോൾ ഗീതാഞ്ജലിയ്ക്ക് ഒരു പുതു ജീവൻ കൈവന്നു.
“വായന സുപ്രധാനമായ ഒരു സർഗാത്മക പ്രവർത്തിയാണ്, ഗീതാഞ്ജലിയുടെ വായനാനുഭവത്തിൽ സംഗീതം എനിക്ക് ഒരു അവിഭാജ്യ ഘടകമാണ്. ശാന്തിനികേതനിൽ എന്റെ ഈ വർഷങ്ങളുടെ സ്വപ്നപദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അത് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ സ്നേഹത്തോടെയുള്ള ക്ഷണമായി ഞാൻ കരുതുന്നു.”-– സന്തോഷ് കാന പറഞ്ഞു.
ഗീതങ്ങളുടെ അർത്ഥതലങ്ങൾ തന്റെ ശബ്ദത്തിലൂടെയും സംഗീതത്തിലൂടെയും ശാന്തിനികേതന്റെ ഹരിതദൃശ്യചാരുതയിലൂടെയും ഒത്തുചേരുന്ന ഈ മ്യൂസിക്കൽ പിൽഗ്രിമേജ് (സംഗീത-തീർത്ഥയാത്ര) ഉടൻതന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സന്തോഷ് കാനാ.
Story Highlights : Santosh Kana Presents Gitanjali ‘Musical Pilgrimage’ at Santiniketan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here