Advertisement

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു

September 2, 2024
Google News 2 minutes Read
mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ പരിശോധന ഒരു വർഷത്തിനുള്ളിൽ നടത്തണമെന്നും മേൽനോട്ട സമിതി വിലയിരുത്തി. 2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ
ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. 2026 ൽ സുരക്ഷാ പരിശോധന മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.

Read Also: http://‘പി.വി അൻവർ മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ, സിബിഐ അന്വേഷിക്കട്ടെ’; വി.ഡി സതീശൻ

അതേസമയം, വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ക്ക് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡികമ്മിഷൻ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.

ഇതിനിടെ, പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.

അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്.

എന്നാൽ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് 50 വർഷം കഴിഞ്ഞ് മതിയെന്ന നിലപാടുമായി മെട്രോമാൻ ഇ ശ്രീധരൻ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും ഇതിലൂടെ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചാൽ പുതിയ ഡാമിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്നായിരുന്നു ഇ ശ്രീധരൻ പറഞ്ഞത്. ഡാം നിർമ്മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും അ​​ദ്ദേഹം പറഞ്ഞിരുന്നു.

Story Highlights : Safety inspection at Mullaperiyar Dam; The Central Water Commission accepted Kerala’s demand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here