യുവതിയെ കാറിടിച്ച് ദേഹത്തിലൂടെ കാര്‍ കയറ്റി നിര്‍ത്താതെ പോയ സംഭവം; അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി; ഇയാള്‍ നിരവധി കേസുകളില്‍ പ്രതി

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച അജ്മല്‍ പിടിയില്‍. പ്രതി മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മനപൂര്‍വ്വമായ നരഹത്യ ,അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടര്‍ വെഹിക്കല്‍ ആക്ട് പ്രകാരവുമാണ് കേസ്. കൊല്ലം ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. കൊല്ലം കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. (Kollam hit and run case non bailable offence against driver ajmal)
കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും കാറില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തെത്തിയിരുന്നു. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കാര്‍ കുറച്ചുകൂടി മുന്നോട്ടുപോയെങ്കിലും നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി കാര്‍ നിര്‍ത്തിക്കാനായി. എങ്കിലും നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും വനിതാ ഡോക്ടര്‍ കാറിലിരിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്.
Story Highlights : Kollam hit and run case non bailable offence against driver ajmal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here