എന്തുകൊണ്ട് ബൈഡനും കമലയ്ക്കും നേരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നില്ല!; പ്രതികരണവുമായി മസ്‌ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക്. എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? എന്ന ചോദ്യത്തിന് ആരും ബൈഡനേയും കമലയേയും കൊല്ലാന്‍ ശ്രമിക്കുന്നില്ല എന്നായിരുന്നു മസ്‌ക് മറുപടി നല്‍കിയത്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഗോൾഫ് ക്ലബ്ബിൽ വച്ചായിരുന്നു ട്രംപിന് നേരെ റയാൻ റൂത്ത് എന്ന അൻപത്തിയെട്ടുകാരൻ വെടിയുതിർത്തത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒൻപത് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടാകുന്നത്. നേരത്തെ ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരുക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം, ട്രംപിനുള്ള സുരക്ഷ വർധിപ്പിച്ചെങ്കിലും ആവർത്തിക്കുന്ന വധശ്രമങ്ങൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി പുതിയ എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്‌കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപിനെതിരായ വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തിയിരുന്നു.അദ്ദേഹം സുരക്ഷിതനാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് കമല എക്‌സില്‍ കുറിച്ചത്. കൂടാതെ അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
വെടിവെപ്പ് നടന്ന ഗോൾഫ് ക്ലബ്ബ് ഡോണൾഡ് ട്രംപ് എത്തിയതിനെ തുടർന്ന് ഭാഗികമായി അടച്ചിരുന്നെങ്കിലും സമീപത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന പ്രതി റയാൻ റൂത്ത് വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിവച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തിൽ ട്രംപിന് വെടിയേൽക്കുകയോ പരുക്കേൽക്കുകയോ ചെയ്‌തിട്ടിട്ടില്ല. താൻ സുരക്ഷിതാണെന്ന് സംഭവത്തിന് ശേഷം ട്രംപ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. താൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights : Why They Want to Kill Donald Trump? Elon Musk commented, And no one is even trying to assassinate Biden and Kamala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here