ടാറ്റയെ ഹിറ്റാക്കിയ രത്തൻ ടാറ്റ; വിടവാങ്ങുന്നത് വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യവസായി

ഇന്ത്യക്കാരുടെ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, വാഹനപ്രേമം അങ്ങനെയെല്ലാം ടാറ്റ എന്ന ബ്രാൻഡ് കൈയൊപ്പ് ചാർത്താത്ത മേഖലകളില്ല. ടാറ്റയുടെ സുവർണകാലമായിരന്നു രത്തൻ ടാറ്റയുടെ കാലഘട്ടം. 1991 മുതൽ 2012 വരെ രത്തൻ ടാറ്റ തന്റെ സാമ്രാജ്യത്തിനെ മുന്നോട്ട് നയിച്ചത്. 1960ലാണ് രത്തൻ ടാറ്റ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ ജംഷേദ്പൂരിലെ ടാറ്റ സ്റ്റീൽ ഡിവിഷനിലായിരുന്നു രത്തൻ ടാറ്റയുടെ തുടക്കം. പിന്നീട് 1991ലാണ് രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തുന്നത്.
ആംഗ്ലോ ഡച്ച് സ്റ്റീൽ നിർമാതാക്കളായ കോറസ്, ബ്രിട്ടീഷ് വാഹന കമ്പനി ജാഗ്വർ ലാൻഡ് റോവർ, ബ്രിട്ടീഷ് ടീ കമ്പനി ടെറ്റ്‌ലി എന്നിവയുമായുള്ള ലയനമാണ് ടാറ്റ ഗ്രൂപ്പിനെ അഗോളത്തലത്തിൽ പ്രശസ്തമാക്കിയത്. 1991 മുതൽ 2012 ഡിസംബർ 28 വരെ ആയിരുന്നു രത്തൻ ടാറ്റ ടാറ്റ ഗ്രുപ്പിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവിൽനിന്ന് 2011-12 കാലയളവിൽ 100.09 ബില്യൻ ഡോളറിന്‌റെ വർധനയാണ് ഉണ്ടായത്.
ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ പവർ, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് ടാറ്റ ടെലിസർവീസസ് എന്നിവയുടെ ചെയർമാനായിരുന്നു രത്തൻ ടാറ്റ. ഇന്ത്യക്കാരുടെ ജീവിതത്തിലെ സ്ഥിരം സാന്നിധ്യമായി മാറി ടാറ്റ ഗ്രൂപ്പ്. ഉപ്പുമുതൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് വരെ നീളുന്ന വ്യവസായ സാമ്രാജ്യം. അതിന്റെ ഓരോ അടരുകളും ചേർത്ത് വെക്കുന്നതിന് രത്തൻ ടാറ്റ തന്റെ ജീവിതം തന്നെ നിക്ഷേപമാക്കി.
ജാഗ്വാർ ലാൻഡ് റോവറിനെ ടാറ്റാ മോട്ടേഴ്‌സും ടെറ്റ്‌ലിയെ ടാറ്റാ ടീയും കോറസിനെ ടാറ്റാ സ്റ്റീലും ഏറ്റെടുത്തത് രത്തൻ ടാറ്റയുടെ നേതൃശേഷിയുടെ തിളങ്ങുന്ന ഉദാഹരണങ്ങളായി. കാലാനുസൃതം ബിസിനസ് തന്ത്രങ്ങൾ നവീകരിച്ച രത്തൻ ടാറ്റ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ച് വൻ നേട്ടമുണ്ടാക്കാനും മറന്നില്ല. അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കലല്ല, സുസ്ഥിര വളർച്ചയാണ് ആവശ്യമെന്ന നിലപാടായിരുന്നു രത്തൻ ടാറ്റയ്ക്ക്. വ്യവസായത്തിനപ്പുറം മനുഷ്യത്വത്തിന്റെ മുഖം കൂടിയുണ്ടായിരുന്നു രത്തൻ ടാറ്റയ്ക്ക്. ലാഭത്തിന്റെ വലിയൊരു ശതമാനം സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചു.
Story Highlights : Ratan Tata who made Tata popular
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here