കവരൈ പേട്ടൈ ട്രെയിൻ അപകടം NIA അന്വേഷിക്കും

ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടൈ ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്‌പെക്ടർ ട്വന്റി ഫോറിനോട് വ്യക്തമാക്കി.
എന്നാൽ അപകടം നടന്ന സ്ഥലത്ത് ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും അഡീഷണൽ ജനറൽ മാനേജരും പ്രിൻസിപ്പൽ ഡിപ്പാർട്ട്‌മെൻ്റ് മേധാവികളും റെയിൽവേയുടെ മറ്റ് ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർക്ക് മറ്റു യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയെന്നും റെയിൽവേ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സിഗ്നൽ നൽകിയത് പോലെ മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്‌സ് ട്രെയിനിൻ്റെ 2 പാഴ്സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ നാലുപേർക്ക് സാരമായ പരിക്കുണ്ട്. ലൂപ്പ് ലൈനിലൂടെ വരാൻ ഭാഗമതി എക്സ്പ്രസിന് ഗ്രീൻ സിഗ്നൽ ലഭിച്ചോ ഇല്ലയോ എന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിഗ്നലിംഗ് സംവിധാനത്തിൽ ഉണ്ടായ പിഴവാണോ അതോ പൈലറ്റിന്റെ അശ്രദ്ധ ആണോ അപകടകാരണം എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
Story Highlights : Kavarai Pettai train accident NIA will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here