‘രാഹുൽ ഗാന്ധി വയനാടിനായി ഒന്നും ചെയ്തില്ല, ഒരു ഗുണവുമില്ലാത്ത എംപി’; അനിൽ ആന്റണി

കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചതുകൊണ്ടാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. രാഹുൽ ഗാന്ധി ഒരു ഗുണവുമില്ലാത്ത എംപിയെന്ന് വിമർശനം. വയനാട്ടിൽ ബിജെപി ഇക്കുറി മികച്ച പ്രകടനം കാഴ്ചവെക്കും. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയപ്രതീക്ഷയുണ്ടെന്ന് അനിൽ ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം വയനാട് ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് വയനാട് ഉപതെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി.
വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. മണ്ഡലത്തിലെ ജനതയെ ചതിച്ചുവെന്നാണ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി ഉയർത്താൻ പോകുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സത്യൻമൊകേരിയോ ഇ എസ് ബിജിമോളോ. 2014ലെ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിൻറെ ഭൂരിപക്ഷം ഇടിക്കാനായതിൻറെ അനുഭവമുള്ളയാളാണ് സത്യൻമൊകേരി. പ്രിയങ്കാഗാന്ധിക്ക് എതിരാളി മറ്റൊരു വനിതാ സ്ഥാനാർത്ഥിയെങ്കിൽ ഇ എസ് ബിജിമോൾക്കാവും നറുക്ക്.
വയനാട് രണ്ടാം വീടെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസിൻറെ മറുപടി. തെരഞ്ഞെടുപ്പ് സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള യോഗങ്ങൾ തുടരുന്നുവെന്ന് നേതാക്കൾ. കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് ആത്മവിശ്വാസം.
Story Highlights : Anil K Antony criticize Rahul Gandhi, Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here