സിവിൽ സർവീസ് ഉപേക്ഷിച്ച് കോൺഗ്രസിൽ; ആരാണ് ഡോ. പി സരിൻ ?

മുപ്പത്തിമൂന്നാം വയസിൽ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് ഡോക്ടർ പി സരിൻ രാഷ്ട്രീയത്തിന്റെ വഴിയിലിറങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും നവമാധ്യമരംഗത്ത് കോൺഗ്രസിന്റെ കുതിപ്പിന് ശക്തിപകരാൻ പി സരിന് കഴിഞ്ഞു.
രാഷ്ട്രീയത്തിലെ ഭാഗ്യപരീക്ഷണങ്ങൾ ഞാണിന്മേൽ കളിയാണ്. ഉന്നതജോലിയിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ പയറ്റിയവർക്ക് പല ഉദാഹരണങ്ങളുമുണ്ട്. ചിലർ തിളങ്ങി. മറ്റ് ചിലർ വന്ന വഴിയേ പോയി. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തനാണ് സരിൻ. എംബിബിഎസ് ബിരുദം നേടി പിന്നീട് സിവിൽ സർവീസിലെത്തി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന സരിൻ മുപ്പത്തിമൂന്നാം വയസിൽ ഇനി തന്റെ വഴി രാഷ്ട്രീയമെന്ന് തീരുമാനിച്ചു.
സിവിൽ സർവ്വീസ് മോഹമുള്ള വിദ്യാർഥികൾക്കായി പരിശീലന കേന്ദ്രം തുടങ്ങി. 2016 ൽ രാഷ്ട്രീയത്തിൽ സജീവമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ കന്നിയങ്കം. പുതുമുഖ സ്ഥാനാർഥിയായ പി സരിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ ചർച്ചയായി. എന്നാൽ സിപിഐഎം സ്ഥാനാർഥി അഡ്വ. കെ. പ്രേംകുമാറിനോട് 14000 വോട്ടുകൾക്ക് പരാജയപ്പെട്ടു.രാഹുൽ ഗാന്ധിയടക്കം പ്രചാരണത്തിനെത്തിയെങ്കിലും ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല.
പിന്നീട് പ്രവർത്തനം പാലക്കാട്ടായി. ചാനൽ ചർച്ചകളിൽ കോൺഗ്രസ് മുഖമായി. എം എം ഹസൻ കെ പി സി സി പ്രസിഡന്റായിരിക്കെ തുടങ്ങിയ ഡിജിറ്റൽ മീഡിയ സെല്ലിൽ തുടക്കം മുതലേ അംഗമായിരുന്നു. 2023 ഫെബ്രുവരിയിലാണ് അനിൽ ആന്റണിയുടെ പകരക്കാരനായി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്തേക്ക്രിൻ എത്തുന്നത്. മുൻഗാമിയായ അനിൽ ആന്റണി ബിജെപി പാളയത്തിലെത്തി.
Story Highlights : Who is Dr. P. Sarin? Former Civil Servant Sparks After Congress Candidate Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here