‘ഇന്ത്യയെൻ്റെ രണ്ടാമത്തെ വീട്, ഇവിടെ ജീവിക്കാൻ അനുവദിക്കൂ…’ അമിത് ഷായോട് തസ്‌ലിമ നസ്രിൻ്റെ പരസ്യ അഭ്യർത്ഥന

ഇന്ത്യ തൻ്റെ രണ്ടാമത്തെ വീടാണെന്നും മഹത്തായ ഈ രാജ്യത്തെ താൻ സ്നേഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. കഴിഞ്ഞ ഇരുപത് വർഷമായി തൻ്റെ രണ്ടാമത്തെ വീടായി കണ്ട്, താൻ താമസിക്കുന്ന ഇന്ത്യയിൽ തുടർന്നും ജീവിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. 2022 ജൂലൈക്ക് ശേഷം തസ്‌ലിമയ്ക്ക് രാജ്യത്ത് ജീവിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരുന്നില്ല.
1994 മുതലാണ് തസ്‌ലിമ നസ്രിൻ ബംഗ്ലാദേശിന് പുറത്ത് താമസിക്കാൻ തുടങ്ങിയത്. മത തീവ്രവാദത്തെ തുറന്നെതിർത്ത അവർ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ബംഗ്ലാദേശി എഴുത്തുകാരിൽ പ്രധാനിയായിരുന്നു. 1990 കളിൽ സ്വന്തം എഴുത്തുകളിലൂടെ ആഗോള തലത്തിൽ പ്രശസ്തയായ അവരുടെ ലജ്ജ എന്ന നോവലും ആത്മകഥ അമർ മെയേബലയും ബംഗ്ലാദേശിൽ വിലക്കപ്പെട്ട പുസ്തകങ്ങളാണ്.
1992 ഡിസംബറിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണങ്ങളും പീഡനങ്ങളും കൊള്ളയും തുറന്നുകാട്ടിയ പുസ്തകമായിരുന്നു ലജ്ജ. 1994 ൽ ബംഗ്ലാദേശ് വിട്ടോടിയ അവർ പത്ത് വർഷത്തോളം സ്വീഡനിലും ജർമ്മനിയിലും ഫ്രാൻസിലും യുഎസിലുമായി കഴിഞ്ഞു. 2004 ൽ കൊൽക്കത്തയിൽ വന്ന അവർ 2007 വരെ അവിടെ കഴിഞ്ഞു. 2007 ൽ വെസ്റ്റ് ബംഗാളിൽ നിന്ന് അവർക്ക് താമസം ദില്ലിയിലേക്ക് മാറ്റേണ്ടി വന്നു. ഇവിടെ മൂന്ന് മാസത്തോളം വീട്ടുതടങ്കലിലായിരുന്നു അവർ. 2008 ൽ അവർ ഇന്ത്യ വിട്ടു. പിന്നീട് അമേരിക്കയിൽ താമസിച്ചെങ്കിലും അധികം വൈകാതെ തിരിച്ചെത്തി.
Story Highlights : Author Taslima Nasreen makes heartfelt appeal to Amit Shah to let her stay in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here